Blog

പാലക്കാട് ചിത്രം തെളിഞ്ഞു, ഇനി തീപാറുന്ന പോരാട്ടം, പിഷാരടിക്കും ശോഭയ്ക്കും എതിരാളിയായി എൻഎംആർ റസാഖ്, കൊടുവള്ളിയിൽ സലിം മടവൂർ

പാലക്കാട് : വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള രണ്ട് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ കൂടി പ്രഖ്യാപിച്ച് എൽഡിഎഫ് പ്രചാരണരംഗത്ത് സജീവമായി. പാലക്കാട് മണ്ഡലത്തിൽ അപ്രതീക്ഷിത നീക്കത്തിലൂടെ എൻഎംആർ. റസാഖിനെ ഇടതുപക്ഷം രംഗത്തിറക്കി. കൊടുവള്ളിയിൽ സലിം മടവൂരിനെയും സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രമുഖ സ്ഥാനാർത്ഥികളെല്ലാം കളം പിടിച്ചതോടെ പാലക്കാട് മണ്ഡലം ഇത്തവണ കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടവേദിയായി മാറും. എൻ എം ആർ റസാഖിനെ സ്വതന്ത്രനായി നിർത്തുന്നതിലൂടെ ന്യൂനപക്ഷ വോട്ടുകളിലും നിഷ്പക്ഷ വോട്ടുകളിലും വിള്ളലുണ്ടാക്കാമെന്നാണ് എൽഡിഎഫ് കണക്കുകൂട്ടുന്നത്. പ്രദേശത്തെ പ്രമുഖനായ ഹോട്ടൽ വ്യവസായിയാണ് എൻഎംആര്‍ റസാഖ്.

യുഡിഎഫ് സ്ഥാനാർത്ഥിയായി നേരത്തെ തന്നെ പ്രചാരണം ആരംഭിച്ച രമേശ് പിഷാരടി വലിയ ആത്മവിശ്വാസത്തിലാണ്. എന്റെ കംഫർട്ടിനേക്കാൾ പാർട്ടി ഏൽപ്പിച്ച ദൗത്യത്തിനാണ് ഞാൻ മുൻഗണന നൽകുന്നത്. ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും മണ്ഡലത്തിൽ ചെയ്ത നല്ല കാര്യങ്ങൾ തുടരുകയാണ് എന്റെ ലക്ഷ്യം എന്ന് അദ്ദേഹം പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ആരോപണങ്ങൾ കോടതിയുടെ പരിഗണനയിലാണെന്നും സത്യം തെളിയട്ടെ എന്നും അദ്ദേഹം വ്യക്തമാക്കി. രാഹുലിനെ പോലീസ് പരാതിക്ക് മുൻപേ പാർട്ടി പുറത്താക്കിയത് കോൺഗ്രസിന്റെ ധാർമ്മികതയാണ് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മണ്ഡലത്തിൽ തന്റെ പ്രധാന എതിരാളി ബിജെപി ആണെന്നാണ് പിഷാരടിയുടെ വിലയിരുത്തൽ. മമ്മൂട്ടിയുൾപ്പെടെയുള്ളവരോട് സംസാരിച്ചിട്ടുണ്ടെന്നും എന്നാൽ ആരെയും നിർബന്ധിച്ച് പ്രചാരണത്തിന് എത്തിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുൻപേ പാലക്കാട് ചുവരെഴുത്തും പ്രചാരണവും ശോഭാ സുരേന്ദ്രൻ ആരംഭിച്ചു കഴിഞ്ഞിരുന്നു. എന്നാൽ ബിജെപി ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവന്റെ അസാന്നിധ്യം പാർട്ടിയിൽ അസ്വാരസ്യങ്ങൾ ഉണ്ടെന്ന സൂചന നൽകിയെങ്കിലും എല്ലാം നല്ല രീതിയിലാണെന്നാണ് ശോഭ സുരേന്ദ്രൻ പറയുന്നത്. ശോഭ പങ്കെടുത്ത ക്ഷേത്ര ദർശനത്തിലും ചുവരെഴുത്ത് ഉദ്ഘാടനത്തിലും പ്രശാന്ത് ശിവൻ എത്തിയില്ല. പാലക്കാട് സീറ്റിലേക്ക് പരിഗണിച്ചിരുന്ന പ്രശാന്തിനെ വെട്ടിയാണ് ശോഭയെ കൊണ്ടുവന്നതെന്നതാണ് അതൃപ്തിക്ക് കാരണമെന്നാണ് സൂചന. പകരമായി നൽകുമെന്ന് കരുതിയ നെന്മാറ സീറ്റ് ബിഡിജെഎസ് വിട്ടുനൽകിയിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button