എരുമപ്പെട്ടി നടുങ്ങി: വയോധികയെ കടിച്ചുകൊന്ന നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു; പ്രദേശത്ത് അതീവ ജാഗ്രത

തൃശ്ശൂർ: തൃശൂർ എരുമപ്പെട്ടിയിൽ കിടപ്പുരോഗിയായ വയോധികയെ കടിച്ചുകൊന്ന നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മണ്ണുത്തി വെറ്റിനറി കോളേജിൽ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. നായയുടെ കടിയേറ്റ മറ്റു രണ്ടു നായകളെ കുത്തിവെപ്പിന് വിധേയരാക്കിയിട്ടുണ്ട്. പ്രദേശത്ത് സ്പെഷ്യൽ ഡ്രൈവ് നടത്തുമെന്ന് കടങ്ങോട് പഞ്ചായത്ത് അധികൃതർ അറിയിച്ചു.
വെള്ളറക്കാട് കൊല്ലൻപടി സ്വദേശി കാർത്ത്യായനി ആണ് വീടിനകത്ത് വെച്ച് നായയുടെ കടിയേറ്റ് മരിച്ചത്. വീടിന്റെ വാതിൽ തുറന്നുകിടന്ന സമയത്ത് അകത്തുകയറിയ നായ കട്ടിലിൽ കിടക്കുകയായിരുന്ന കാർത്ത്യായനിയെ അതിക്രൂരമായി ആക്രമിക്കുകയായിരുന്നു. വയോധികയുടെ മുഖവും ശരീരമാസകലവും നായ കടിച്ചു കീറിയ നിലയിലായിരുന്നു. കാർത്ത്യായനിയുടെ മാനസിക പ്രശ്നങ്ങളുള്ള മകൻ ദേവദാസനെയും (60) ക്രൂരമായി ആക്രമിച്ചിരുന്നു. ദേവദാസന്‍റെ ശരീരമാകെ നായ കടിച്ച് മുറിച്ചിട്ടുള്ള അവസ്ഥയിലാണ്. വീട്ടുകാരുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും കാർത്ത്യായനി മരണപ്പെട്ടിരുന്നു.




