ആഗോള എണ്ണ വിപണി സ്തംഭനത്തിലേക്ക്; ഹോർമുസ് കടലിടുക്കിൽ വിതരണം നിലച്ചു, ഉൽപ്പാദനത്തിൽ വൻ കുറവ് വരുത്തി ഗൾഫ് രാജ്യങ്ങൾ

ടെഹ്റാൻ: പശ്ചിമേഷ്യയിലെ യുദ്ധം ആഗോള എണ്ണവിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിതരണ തടസത്തിന് കാരണമായതായി അന്താരാഷ്ട്ര ഊർജ്ജ ഏജൻസിയുടെ മുന്നറിയിപ്പ്. പേർഷ്യൻ ഗൾഫിലെ കപ്പലുകൾക്കും ഊർജ്ജ കേന്ദ്രങ്ങൾക്കും നേരെ വീണ്ടും ആക്രമണങ്ങൾ ഉണ്ടായ പശ്ചാത്തലത്തിലാണ് ഈ റിപ്പോർട്ട്. ലോകത്തിലെ പ്രതിദിന എണ്ണ ഉൽപ്പാദനത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം ഏതാണ്ട് പൂർണ്ണമായും നിലച്ച മട്ടാണെന്നും ഐഇഎ തങ്ങളുടെ പ്രതിമാസ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
ലോകത്തിലെ ഏറ്റവും നിർണ്ണായകമായ ഇന്ധന പാതയായ ഹോർമുസ് സ്തംഭിച്ചതോടെ, ഗൾഫ് രാജ്യങ്ങളിൽ എണ്ണ സംഭരണികൾ നിറയുകയും കയറ്റുമതി തടസപ്പെടുകയും ചെയ്തിരിക്കുകയാണ്. ഇതേത്തുടർന്ന് സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ഇറാഖ് ഉൾപ്പെടെയുള്ള ഏഴ് ഗൾഫ് രാജ്യങ്ങൾ തങ്ങളുടെ പ്രതിദിന ഉൽപ്പാദനത്തിൽ കുറഞ്ഞത് ഒരു കോടി ബാരലിന്റെ എങ്കിലും കുറവ് വരുത്തിയിട്ടുണ്ട്. കപ്പൽ ഗതാഗതം എത്രയും വേഗം പുനരാരംഭിച്ചില്ലെങ്കിൽ വിതരണ രംഗത്തെ പ്രതിസന്ധി ഇനിയും രൂക്ഷമാകുമെന്നും ഏജൻസി വ്യക്തമാക്കി.
80 ലക്ഷം ബാരലിന്റെ ഇടിവ്
ഈ മാസം മാത്രം ആഗോള എണ്ണ വിതരണത്തിൽ പ്രതിദിനം 80 ലക്ഷം ബാരലിന്റെ ഇടിവുണ്ടാകുമെന്നാണ് പ്രവചനം. ഫെബ്രുവരി 28ന് സംഘർഷം ആരംഭിച്ചത് മുതൽ ഗൾഫ് മേഖലയെ ആശ്രയിക്കുന്ന രാജ്യങ്ങളെല്ലാം വലിയ തോതിൽ ഉൽപ്പാദനം കുറച്ചിരിക്കുകയാണ്. ലോകത്തെ ഇതര എണ്ണ ഉൽപ്പാദകർ ഉൽപ്പാദനം വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പശ്ചിമേഷ്യയിലെ ഈ വിടവ് നികത്താൻ അത് പര്യാപ്തമല്ല. വരും ദിവസങ്ങളിൽ അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവില ഇനിയും കുതിച്ചുയരാൻ ഇത് കാരണമാകും.



