
മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരായ ഭാര്യ ബിന്ദുമേനോന്റെ ആരോപണത്തിൽ എൽഡിഎഫിൽ ചർച്ചകൾ മുറുകുകയാണ്. മന്ത്രിക്കെതിരെ ഉയർന്ന പരാതി ഗുരുതര സ്വഭാവമുള്ളതാണെന്നാണ് സിപിഐ അടക്കമുള്ള ഘടകകക്ഷികൾ എൽഡിഎഫിനെ അറിയിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തിൽ ഇത്തരം ഒരു പരാതി നേരിടുന്ന മന്ത്രിയുമായി മുന്നോട്ട് പോകാൻ സാധിക്കില്ലെന്നാണ് മുന്നണിയ്ക്കുള്ളിൽ ഉയരുന്നത്.
മന്ത്രി ഗണേഷ് കുമാറിനെ മന്ത്രിസഭയിൽ നിന്ന് മാറ്റിനിർത്തണമെന്നും സിപിഐ ആവശ്യപ്പെട്ടു. എൽഡിഎഫ് നേതൃത്വം സംസാരിച്ചപ്പോഴാണ് സിപിഐ നിലപാട് അറിയിച്ചത്. അതേസമയം, ഇന്ന് രാവിലെ ചേരുന്ന മന്ത്രിസഭാ യോഗത്തിന് മുൻപായി ഗണേഷ്‌കുമാറുമായി മുഖ്യമന്ത്രി സംസാരിക്കും. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ പുറത്തുവന്ന പരാതി സർക്കാരിന്റെ പ്രതിഛായയെ ബാധിക്കാൻ സാധ്യതയുളളതിനാൽ മുഖ്യമന്ത്രി ഗണേഷ്കുമാറിനോട് രാജി ആവശ്യപ്പെട്ടേക്കും.
അതേസമയം മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ പ്രതിഷേധം കടുപ്പിക്കുകയാണ് പ്രതിപക്ഷം. സംസ്ഥാന വ്യാപക പ്രതിഷേധത്തിന് യൂത്ത് കോൺഗ്രസ് ആഹ്വാനം ചെയ്തു. ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ കെഎസ്ആർടിസി ഡിപ്പോകളിലേക്ക് ഇന്ന് പ്രതിഷേധ മാർച്ച് നടത്തും. മന്ത്രിയുടെ രാജി പ്രതിഷേധത്തിന്റെ പ്രധാന ആവശ്യം.



