
ശബരിമല സ്വർണമോഷണ കേസിൽ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ് ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. നേരത്തെ ജാമ്യപേക്ഷയെ എതിർത്ത് എസ്ഐടി കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ശബരിമല സ്വർണമോഷണ കേസിൽ എസ് ജയശ്രീ നാലാം പ്രതിയാണ്.
സ്വർണപ്പാളികൾ അറ്റകുറ്റപ്പണികൾക്കായി പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് കൈമാറാൻ 2019ൽ ഉത്തരവിറക്കി എന്നാണ് ജയശ്രീയുടെ പേരിലുള്ള ആരോപണം. ഹൈക്കോടതി രണ്ട് വട്ടം ഹർജി തള്ളിയതിന് പിന്നാലെയാണ് ജയശ്രീ സുപ്രീം കോടതിയെ സമീപിച്ചത്.
അതേസമയം ശബരിമല സ്വർണമോഷണ കേസിൽ എസ് ജയശ്രീയെ ഇഡി (എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായി ഇവർക്ക് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നോ അടക്കമുള്ള കാര്യങ്ങളാണ് ഇഡി ചോദിച്ചതെന്നാണ് സൂചന. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ എക്സിക്യൂട്ടീവ് ഓഫീസർ ഡി സുധീഷ്-കുമാറിനെയും നേരത്തെ ഇഡി ചോദ്യം ചെയ്‌തിരുന്നു. നേരത്തെ ഉണ്ണിക്കൃഷ്‌ൻ പോറ്റിയുടെ 1.3 കോടിയുടെ സ്വത്തുവകകൾ ഇഡി പരിശോധനയിൽ കണ്ടുകെട്ടിയിരുന്നു.




