പുസ്തക വിവാദം: പെൻഗ്വിൻ ബുക്സിന്റെ പ്രതികരണം പങ്കുവെച്ച് ജനറൽ എംഎം നരവനെ

ഡൽഹി : പുസ്തകവിവാദത്തിൽ ആദ്യമായി പ്രതികരിച്ച് കരസേന മുന്‍ മേധാവി ജനറൽ എം എം നരെവന. പെൻഗ്വിൻ ബുക്സിന്റെ പ്രതികരണം നരവനെ പങ്കുവെച്ചു. പുസ്തകം ഒരു രീതിയിലും പ്രസിദ്ധീകരിച്ചിട്ടില്ല എന്ന പെൻഗ്വിൻ ബുക്സിന്റെ പ്രതികരണമാണ് നരവനെ പങ്കുവെച്ചിരിക്കുന്നത്. വിവാദത്തിൽ നരവനെയുടെ ആദ്യ പ്രതികരണമാണിത്.
അതേ സമയം, നരെവനയുടെ പുസ്തകത്തിൻ്റെ പതിപ്പ് പുറത്തായതിൽ ഗൂഢാലോചന സംശയിക്കുകയാണ് ദില്ലി പൊലീസ്. പുസ്തകത്തിൻ്റെ ഹാർഡ് കോപ്പി രാഹുൽ ഗാന്ധി പ്രദർശിപ്പിച്ചതും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തി. എന്നാൽ പുസ്തകം വാങ്ങാമെന്ന നരവനെയുടെ ട്വീറ്റ് കോൺഗ്രസ് പുറത്തുവിട്ടിരുന്നു. എന്നാൽ പുസ്തകം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലെന്നാണ് പെൻഗ്വിൻ ബുക്കിന്റെ വിശദീകരണം.
ജനറൽ നരവനെയുടെ പുസ്തകം പുറത്ത് വന്നത് എങ്ങനെ എന്നതിനെ ചൊല്ലി വിവാദം കത്തുകയാണ്. കേന്ദ്രപ്രതിരോധ മന്ത്രാലയം അനുമതി നൽകാത്ത പുസ്തകത്തിന്റെ പകർപ്പ് പുറത്ത് വന്നതിൽ ദില്ലി പൊലീസ് സ്പെഷ്യൽ സെൽ അന്വേഷണം തുടങ്ങിയിരുന്നു. പകർപ്പുകൾ പുറത്തുവന്നതിൽ ആസൂത്രിത ശ്രമമുണ്ടായി എന്നാണ് സ്പെഷ്യൽ സെൽ വ്യക്തമാക്കുന്നത്. ചൈനീസ് സംഘർഷവുമായി ബന്ധപ്പെട്ട വിഷയം രാഹുൽ പരാമർശിച്ചതിന് പിന്നാലെയാണ് ഇതിന്റെ പിഡിഎഫ് വ്യാപകമായി പ്രചരിച്ചത്. കൂടാതെ പുസ്തകത്തിന്റ പകർപ്പുമായി രാഹുൽ സഭയിലും എത്തി. എന്നാൽ പുസ്തകം ഇതുവരെ അച്ചടിക്കുകയോ ഡിജിറ്റൽ രൂപത്തിൽപോലും വിതരണം ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് പ്രസാധകരായ പെൻഗ്വിൻ ബുക്ക്സ് വിശദീകരണം നൽകി




