Kerala

ശബരിമലയിലെ ആടിയ നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു

പത്തനംതിട്ട: ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വില്‍പ്പനയുമായി ബന്ധപ്പെട്ട് നടന്ന ഗുരുതരമായ ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് കേസെടുത്തത്. എസ്പി മഹേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണത്തിനുള്ള ചുമതല. പ്രാഥമിക പരിശോധനയില്‍ 3,624,000 രൂപയുടെ ക്രമക്കേട് കണ്ടെത്തിയെന്ന് വിജിലന്‍സ് അറിയിച്ചു. ജീവനക്കാരും ശാന്തിക്കാരും ഉള്‍പ്പെടെ നെയ്യ് വില്‍പ്പന ചുമതലയിലുണ്ടായിരുന്ന 33 പേര്‍ പ്രതികളാണ്.

13,679 പാക്കറ്റ് നെയ്യ് വിറ്റ വകയിലുള്ള പണം ദേവസ്വം ബോര്‍ഡിന്റെ അക്കൗണ്ടില്‍ അടച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. ഈ വകയില്‍ 13 ലക്ഷത്തോളം രൂപ നഷ്ടമുണ്ടായെന്നാണ് കണ്ടെത്തല്‍. ആടിയ നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ സുനില്‍കുമാര്‍ പോറ്റിയെ സസ്‌പെന്‍ഡ് ചെയ്തതായി ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. നെയ്യ് വില്‍പ്പനയിലെ പണം ബോര്‍ഡ് അക്കൗണ്ടിലേക്ക് എത്താതിരുന്നതില്‍ ഉദ്യോഗസ്ഥന് വീഴ്ച സംഭവിച്ചതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

നെയ്യഭിഷേകത്തിന് അവസരം കിട്ടാത്ത തീര്‍ഥാടകരാണ് ആടിയ ശിഷ്ടം നെയ്യ് വാങ്ങുന്നത്. 100 മില്ലി ലിറ്ററിന്റെ കവറില്‍ നിറച്ചാണ് ആടിയ ശിഷ്ടം നെയ്യ് വില്‍പന നടത്തുന്നത്. ഒരു പാക്കറ്റിന് 100 രൂപയാണ് വില. ടെംപിള്‍ സ്‌പെഷല്‍ ഓഫിസര്‍ ഏറ്റുവാങ്ങിയാണ് വില്‍പനയ്ക്കായി കൗണ്ടറിലേക്ക് നല്‍കുന്നത്. ഏറ്റുവാങ്ങിയ പാക്കറ്റിന് അനുസരിച്ചുള്ള തുക, ദേവസ്വം അക്കൗണ്ടില്‍ അടയ്ക്കാത്തതിനെ തുടര്‍ന്ന് ദേവസ്വം വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. 13,679 പാക്കറ്റ് നെയ്യ് വിറ്റ വകയിലുള്ള 13 ലക്ഷത്തോളം രൂപ നഷ്ടമുണ്ടായെന്നാണ് കണ്ടെത്തല്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button