
കൊല്ലം ഉമയനല്ലൂരിൽ വാടക വീട്ടിൽ പ്രവർത്തിച്ച നെയിം പ്ലേറ്റുകൾ നിർമിക്കുന്ന സ്ഥാപനത്തിൽ വൻ തീപിടിത്തം. ഇവിടെ സൂക്ഷിച്ചിരുന്ന പാചകവാതകം ഉണ്ടായിരുന്ന സിലിണ്ടറുകളിലേക്കും തീ പടർന്നു എങ്കിലും പൊട്ടിത്തെറിച്ചില്ല. അഗ്നിരക്ഷാ സേനയുടെ സമയോചിതമായ ഇടപെടലാണു വലിയ അപകടം ഒഴിവാക്കിയത്. ഉമയനല്ലൂർ ജംക്‌ഷനു സമീപം നിസാറിന്റെ ഉടമസ്ഥതയിലുള്ള വീടിന്റെ മുകളിലാണ് ഇന്നലെ രാത്രി 9ന് തീപിടിത്തം ഉണ്ടായത്.
ഈ വീട് ഷെമീർ എന്നയാൾ വാടകയ്ക്കെടുത്തു നെയിം ബോർഡ് നിർമാണ യൂണിറ്റ് നടത്തുകയായിരുന്നു. ഇവരുടെ മെഷീനുകൾ താഴത്തെ നിലയിലാണു സൂക്ഷിച്ചിരുന്നത്. തീപിടിച്ച സ്ഥലത്ത് നെയിംപ്ലേറ്റുകൾ നിർമിക്കുന്നതിന്റെ അവശിഷ്ടങ്ങൾ കൂട്ടിയിട്ടിരിക്കുകയായിരുന്നു. ഇവിടെയാണു തീ പിടർന്നത്.
ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രഥാമിക നിഗമനം . തീപിടിത്തത്തെ തുടർന്ന് പ്രദേശമാകെ കനത്ത പുകയും പ്ലാസ്റ്റിക്കുകൾ കത്തിയതിന്റെ ഗന്ധവും ഉയർന്നതു പ്രദേശവാസികൾക്കു ബുദ്ധിമുട്ട് ഉണ്ടാക്കി. നെയിംപ്ലേറ്റ് നിർമാണ യൂണിറ്റിലെ തൊഴിലാളികൾ പുറത്തുപോയ സമയത്താണ് തീപിടിത്തം ഉണ്ടായത്. കടപ്പാക്കടയിൽ നിന്ന് അഗ്നിരക്ഷാ സേനയുടെ 2 യൂണിറ്റ് എത്തി. സൂക്ഷിച്ചിരുന്ന സിലിണ്ടറുകളിൽ ഒന്ന് പൊട്ടിത്തെറിക്കാറായ നിലയിലായിരുന്നു എന്ന് അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ പറഞ്ഞു. അനധികൃതമായി ഇവിടെ സിലിണ്ടറുകൾ സൂക്ഷിച്ചിരുന്നതായും വിവരമുണ്ട്.




