പോറ്റിക്കുവേണ്ടി പത്‌മകുമാറിനൊപ്പം വിജയകുമാറും ഗൂഢാലോചന നടത്തി ; എൻ.വിജയകുമാർ റിമാൻഡിൽ

ശബരിമല സ്വർണ്ണക്കൊള്ളയിൽ എൻ.വിജയകുമാർ റിമാൻഡിൽ. ഈ മാസം 12 വരെയാണ് റിമാൻഡ് ചെയ്തത്. ഉണ്ണികൃഷ്‌ണൻ പോറ്റിക്കുവേണ്ടി ബോർഡ് പ്രസിഡൻ്റായിരുന്ന പത്‌മകുമാറിന് ഒപ്പം വിജയകുമാറും ഗൂഢാലോചന നടത്തിയെന്ന് റിമാൻഡ് റിപ്പോർട്ട്. ബോർഡിന് നഷ്‌ടമുണ്ടാക്കാനായി പ്രതികൾ സഹകരിച്ചു. രേഖകളിൽ കൃത്രിമം നടത്തിയെന്ന് SIT.
രേഖകളിൽ കൃത്രിമം നടത്തിയെന്നും ബോർഡിന് നഷ്‌ടമുണ്ടാക്കാനായി പ്രതികൾ സഹകരിച്ചുവെന്നും അന്വേഷണ സംഘം കണ്ടെത്തി. അതേസമയം, വിജയകുമാറിനെ കോടതി 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയാണ് പ്രതിയെ റിമാൻ്റ് ചെയ്തത്. വിജയകുമാർ സമർപ്പിച്ച ജാമ്യപേക്ഷ ഈ മാസം 31 ന് പരിഗണിക്കും.
പത്മകുമാറിനെ അറസ്റ്റ് ചെയ്തിട്ടും ഒപ്പം ബോർഡിൽ അംഗങ്ങളായ എൻ വിജയകുമാറിനെയും കെപി ശങ്കരദാസിനെയും എന്ത് കൊണ്ട് അറസ്റ്റ് ചെയ്തില്ലെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. വമ്പൻ സ്രാവുകളിലേക്ക് അന്വേഷണം നീങ്ങണമെന്ന കോടതിയുടെ കർശന നിർദ്ദേശം കൂടി വന്നതിന് പിന്നാലെയാണ് അടുത്ത അറസ്റ്റ്. രണ്ട് അംഗങ്ങളെ എസ്ഐടി അറസ്റ്റ് ചെയ്യാനൊരുങ്ങുന്നതിനിടെയണ് വിജയകുമാർ എസ്ഐടി ഓഫീസിലെത്തി കീഴടങ്ങിയത്.
ദേവസ്വം ബോർഡ് മുൻ അംഗമാണ് എൻ വിജയകുമാർ. ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണ്ണപ്പാളി കൊടുത്തുവിടാൻ തീരുമാനമെടുത്തതിൽ ബോർഡ് പ്രസിഡൻ്റായിരുന്ന പത്മകുമാറിനൊപ്പം വിജയകുമാറിനും പങ്കുണ്ടെന്ന് കണ്ടെത്തിയാണ് അറസ്റ്റ്. മുൻകൂർ ജാമ്യാപേക്ഷ നൽകിയ ശേഷം സുഹൃത്തിൻെറ വീട്ടിലേക്ക് മാറിയ വിജയകുമാർ ഉച്ചയോടെ എസ്ഐടി ഓഫീസിൽ ഹാജരാകുകയായിരുന്നു. സെക്രട്ടറിയേറ്റിലെ സിപിഐഎം സംഘടനയുടെ പ്രസിഡൻ്റായിരുന്നു വിജയകുമാർ.



