തൃശൂരിലും മേയർ സ്ഥാനത്തെ ചൊല്ലി തർക്കം

തൃശൂർ: കൊച്ചി മേയർ തർക്കത്തിന് പിന്നാലെ തൃശൂരിലും മേയർ സ്ഥാനത്തെ ചൊല്ലി തർക്കം. ലാലി ജെയിംസിനും ഡോ നിജി ജസ്റ്റിനുമായാണ് തർക്കം ഉടലെടുത്തത്. ലാലി ജെയിംസ് മേയർ ആവണമെന്ന് ഒരു കൂട്ടം കൗൺസിലർമാർ ആവശ്യപ്പെട്ടപ്പോൾ ഡോ. നിജി ജസ്റ്റിനായി കോൺഗ്രസിൻ്റെകേന്ദ്ര നേതൃത്വം ഇടപെട്ടു. തൃശൂർ കോർപറേഷനിലേക്ക് നാലാം തവണയാണ് ലാലി ജെയിംസ് കൗൺസിലറായി ജയിച്ചത്. റെക്കോർഡ് ഭൂരിപക്ഷത്തിലായിരുന്നു വിജയം. എന്നാൽ ഈ വിജയത്തിൻ്റെ പശ്ചാത്തലത്തിലും ഡോ. നിജി ജസ്റ്റിനെ മേയറാക്കിയേ തീരുവെന്നാണ് കോൺഗ്രസ് നേതൃത്വം പറയുന്നത്. അതേസമയം, ലാലിയ്ക്കു വേണ്ടി കൂടുതൽ കൗൺസിലർമാർ രംഗത്തെത്തുന്നുണ്ട്. വിഷയം പാർലമെന്ററി പാർട്ടി യോഗത്തിൽ വോട്ടിനിടാനും സമ്മർദമുണ്ട്. എന്നാൽ ഒരുതരത്തിലുള്ള നീക്കുപോക്കിനും വഴങ്ങാതെ നിൽക്കുകയാണ് കോൺഗ്രസ് നേതൃത്വം.
മേയര്‍ സ്ഥാനത്തെ ചൊല്ലി ഉയര്‍ന്ന അഭിപ്രായ ഭിന്നതയില്‍ പുകഞ്ഞ് കോണ്‍ഗ്രസ്. ദീപ്തി മേരി വര്‍ഗീസിന് മേയര്‍ സ്ഥാനം നിഷേധിച്ച നടപടിക്കെതിരെ കടുത്ത പ്രതിഷേധത്തിലാണ് എറണാകുളം ജില്ലയിലെ ഒരു വിഭാഗം നേതാക്കള്‍. കെപിസിസി മാനദണ്ഡങ്ങള്‍ പരിഗണിക്കാതെ നടത്തിയ പ്രഖ്യാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദീപ്തി മേരി വര്‍ഗീസ് കെപിസിസി പ്രസിഡന്‍റിന് പരാതി നല്‍കിയിരുന്നു.



