സിന്ധ് ഭാവിയിൽ ഇന്ത്യയിലേക്ക് തിരിച്ചെത്താം ;സൂചനകൾ നൽകി രാജ്നാഥ് സിംഗ്

ദില്ലി: നിലവിൽ പാകിസ്ഥാനിലാണെങ്കിലും സിന്ധ് പ്രദേശം ഇന്ത്യയുടെ പുരാതന സാംസ്കാരിക ചരിത്രവുമായി ഇഴചേർന്ന് കിടക്കുന്നതാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ‘ഓപ്പറേഷൻ സിന്ദൂറി’ന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായി നിൽക്കുന്ന സാഹചര്യത്തിലാണ്രാജ്നാഥിന്റെ പുതിയ പരാമര്‍ശം. സിന്ധ് ഭാവിയിൽ ഇന്ത്യയിലേക്ക് തിരിച്ചെത്താൻ സാധ്യതയുണ്ടെന്ന സൂചനയായിരുന്നു അദ്ദേഹം നൽകിയത്. അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധനേടിയതായിരുന്നു ഈ വാക്കുകൾ.
സിന്ധി സമാജ് സമ്മേളൻ പരിപാടിയിൽ സംസാരിക്കവെയാണ് രാജ്നാഥ് സിംഗ് ഈ നിർണ്ണായക പ്രസ്താവന നടത്തിയത്. നിലവിലെ അതിർത്തികൾ എന്തുതന്നെയായാലും, സിന്ധ് എപ്പോഴും ഇന്ത്യയുടെ നാഗരികതയുടെ ഭാഗമായിരിക്കും. 1947-ലെ വിഭജനത്തിന് മുൻപ് സിന്ധ് ഇന്ത്യയുടെ ഭാഗമായിരുന്നു, അതിനുശേഷമാണ് അത് പാകിസ്ഥാൻ്റെ ഭാഗമായത്.
ഇന്ന് സിന്ധിൻ്റെ മണ്ണ് ഇന്ത്യയുടെ ഭാഗമല്ലായിരിക്കാം, എന്നാൽ നാഗരികതയുടെ കാര്യത്തിൽ സിന്ധ് എപ്പോഴും ഇന്ത്യയുടെ ഭാഗമായിരിക്കും. ഭൂമിയെ സംബന്ധിച്ചിടത്തോളം, അതിർത്തികൾക്ക് മാറ്റം വരാം. നാളെ സിന്ധ് വീണ്ടും ഇന്ത്യയിലേക്ക് തിരിച്ചെത്തില്ലെന്ന് ആർക്കറിയാം എന്നും അദ്ദേഹം ചോദിച്ചു. ഇന്ന് ലോകത്ത് എവിടെ താമസിച്ചാലും, സിന്ധിലെ ജനങ്ങൾ എന്നും ഇന്ത്യയുമായി കുടുംബ ബന്ധം നിലനിർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



