ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് വൻതീപിടുത്തം; 40 ഇന്ത്യൻ തീർഥാടകർ മരിച്ചതായി സൂചന

സൗദി അറേബ്യയിൽ ഉംറ തീർഥാടകരുമായി സഞ്ചരിച്ച ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് തീപിടിച്ചതിനെ തുടർന്ന് 40-ലധികം ഇന്ത്യൻ തീർഥാടകർ മരിച്ചതായി റിപ്പോട്ട്. മക്കയിൽ നിന്ന് മദീനയിലേക്ക് പോകുകയായിരുന്ന ബസാണ് ഞായറാഴ്ച രാത്രി വൈകി അപകടത്തിൽ പെട്ടത്. ഹൈദരാബാദിൽ നിന്ന് ഉംറ നിർവഹണത്തിനായി എത്തിയ തീർഥാടക സംഘമാണ് ബസിലുണ്ടായിരുന്നത്. പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, ബസ്സിലുണ്ടായിരുന്നവരിൽ ഭൂരിഭാഗം പേരും അപകടത്തിൽ തന്നെ മരണപ്പെട്ടുവെന്നാണ് സൂചന.
അതേസമയം, ബസ്സിൽ എത്ര പേർ ഉണ്ടായിരുന്നതായി ഔദ്യോഗികമായി വിവരം ലഭിക്കണം. 11 സ്ത്രീകളും 10 കുട്ടികളും മരിച്ചെന്നാണ് അനൗദ്യോഗിക വിവരം. സിവിൽ ഡിഫൻസും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടന്നുവരികയാണ്. ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ചതിനാൽ ബസ്സ് പൂർണ്ണമായും കത്തിനശിച്ചു. ഇതിനാൽ മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. അപകടത്തിൽ ഒരാൾ രക്ഷപ്പെട്ടതായും വിവരമുണ്ട്. നിലവിൽ ഇന്ത്യൻ ഏജൻസികളും ഉംറ ഏജൻസികളും അപകട സ്ഥലത്തെത്തിയിട്ടുണ്ട്.


