അടുത്ത വർഷം മുതൽ സ്ക്കൂൾ ശാസ്ത്ര മേളയ്ക്കും സ്വർണ്ണ കപ്പ്

അടുത്ത വർഷം മുതൽ ശാസ്ത്ര മേളയ്ക്ക് ഏറ്റവും കൂടുതൽ പോയിന്‍റ് വാങ്ങുന്ന ജില്ലയ്ക്ക് സ്വർണ്ണ കപ്പ് നൽകുമെന്ന് പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പൊതു വിദ്യാഭ്യാസ വകുപ്പിന്‍റെ നേതൃത്വത്തിൽ 57-മത് സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം പാലക്കാട് ഗവ.മോയൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ശാസ്ത്രമേളയിൽ പങ്കെടുക്കുന്നതിന് സാധനങ്ങൾ വാങ്ങുന്നതിനായി കുട്ടികൾക്കും രക്ഷിതാക്കൾക്കും വലിയ തുക ചെലവാക്കേണ്ടി വരുന്നുണ്ട്.
അടുത്ത വർഷം മുതൽ ശാസ്ത്രമേളയിൽ വിജയികൾക്ക് നൽകുന്ന കാഷ് പ്രൈസ് ഉയർത്തുന്ന കാര്യം ആലോചിക്കും. പൊതു വിദ്യാഭ്യാസ വകുപ്പിന്‍റെ നേതൃത്വത്തിൽ സർക്കാർ, മാനേജ്മെൻ്റ് ഉൾപ്പെടെ വിവിധ സ്കൂളുകളിൽ നടത്തുന്ന പാഠ്യ പാഠ്യേതര പരിപാടികൾ ആരംഭിക്കുന്നതിന് മുൻപ് വ്യത്യസ്തമാർന്ന ഗാനങ്ങളാണ് ആലപിക്കുന്നത്. ഇതിന് പകരമായി മതനിരപേക്ഷതയും, ശാസ്ത്രചിന്തയും ഭരണഘടന മൂല്യം ഉയർത്തിപ്പിടിക്കുന്ന ഒരേ ഗാനം സ്കൂളുകളിൽ ആലപിക്കുന്നതിനെപ്പറ്റി സമൂഹം ചർച്ച ചെയ്യണമെന്നും മന്ത്രി സൂചിപ്പിച്ചു.
വിദ്യാർത്ഥികളുടെ ചിന്താശക്തിയും നൈസർഗികതയും കഴിവുകൾ തെളിയിക്കാനും ശാസ്ത്ര ബോധം സാമൂഹ്യ പ്രതിബന്ധത എന്നിവ വളർത്തുന്നതിലും ശാസ്ത്ര മേളയ്ക്ക് വലിയ പങ്കുണ്ട്. പുതിയ മാന്വൽ അനുസരിച്ചാണ് ഇത്തവണ മത്സരങ്ങൾ നടക്കുന്നത്. ഈ മാറ്റങ്ങൾ മത്സരങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് സഹായിക്കും. ഇത് പുതിയ കണ്ടുപിടുത്തങ്ങൾക്ക് സാധ്യത നൽകും.




