ആന്ധ്രയിലെ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലെ അപകടം: മരണം 10 ആയി

ആന്ധ്ര പ്രദേശിലെ ശ്രീകാകുളത്ത് ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം 10 ആയി. സ്ത്രീകളും 12 വയസുള്ള ഒരു കുട്ടിയും ഉൾപ്പെടെ മരിച്ചവരിലുണ്ട്. 15 പേർക്ക് പരിക്കേറ്റു. ഉൾക്കൊള്ളാവുന്നതിന്‍റെ എട്ട് മടങ്ങിലേറെ ആളുകൾ ദർശനത്തിന് എത്തിയതാണ് കാസി ബുഗ്ഗയിലെ ശ്രീ വെങ്കടേശ്വര ക്ഷേത്രത്തിൽ ദുരന്തത്തിന് വഴിവച്ചത്. രാഷ്ട്രപതി ദ്രൌപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ ആശ്രിതർക്ക് രണ്ടു ലക്ഷം രൂപ വീതം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് കൈമാറും. പരിക്കേറ്റവർക്ക് അര ലക്ഷം രൂപ വീതവും.സ്വകാര്യ ഭൂമിയിൽ നിർമിച്ച ക്ഷേത്രമാണിത്. ഇന്നത്തെ പരിപാടിയെ കുറിച്ച് പൊലീസിനെ അറിയിച്ചിരുന്നില്ലെന്ന് ശ്രീകാകുളം എസ്പി കെ വി മഹേശ്വര റെഡ്ഡി പറഞ്ഞു. ഈ ദുരന്തത്തിന്‍റെ ഉത്തരവാദി ആരായാലും അവരെ പിടികൂടും, ശിക്ഷിക്കുമെന്നും എസ്പി പറഞ്ഞു.
ശ്രീകാകുളത്ത് നിന്ന് 80 കിലോമീറ്റർ അകലെ കാസി ബുഗ്ഗ ശ്രീ വെങ്കടേശ്വര ക്ഷേത്രത്തിൽ ഏകാദശി ഉത്സവത്തിൽ പങ്കെടുക്കാൻ എത്തിയവരാണ് അപകടത്തിൽപ്പെട്ടത്. രണ്ടായിരം മുതൽ മൂവായിരം വരെ ആളുകളെ ഉൾക്കൊള്ളാൻ ശേഷിയുള്ള ക്ഷേത്രത്തിൽ കാൽലക്ഷത്തോളം പേർ എത്തിയതോടെ തിരക്ക് നിയന്ത്രണാതീതമാകുകയായിരുന്നു. മണിക്കൂറുകൾ കാത്തുനിൽക്കേണ്ടി വന്നതോടെ തിങ്ങിക്കൂടി നിന്നവരിൽ ചിലർക്ക് ബോധക്ഷയമുണ്ടായി. ഇതോടെ ആളുകൾ പരിഭ്രാന്തരാകുകയും പടിക്കെട്ടിൽ നിന്ന് ക്ഷേത്രത്തിനകത്തേക്ക് തിരക്കി കയറാൻ ശ്രമിക്കുകയുമായിരുന്നു.



