Kerala

കരൂര്‍ ദുരന്തം; വിജയ്യെയും സ്റ്റാലിനെയും ഫോണില്‍ വിളിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കരൂരില്‍ ടിവികെ റാലിക്കിടെയുണ്ടായ തിരക്കിലും തിരക്കിലും പെട്ട് 41 പേര്‍ മരിച്ച സംഭവത്തിന് പിന്നാലെ അധ്യക്ഷന്‍ വിജയ്യെയും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെയും ഫോണില്‍ വിളിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എംപി. രാഹുലുമായി സംസാരിച്ചതായി സ്റ്റാലിന്‍ എക്‌സിലൂടെ വ്യക്തമാക്കി. എന്നാല്‍ വിജയ് ഇതുസംബന്ധിച്ച ഒരു പ്രതികരണവും നടത്തിയിട്ടില്ല. ഇരുവരും 15 മിനിറ്റോളം ഫോണില്‍ സംസാരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി പ്രവര്‍ത്തകരുടെ മരണത്തില്‍ രാഹുല്‍ വിജയ്യെ അനുശോചനം അറിയിച്ചു. സ്റ്റാലിനോട് രാഹുല്‍ ഗാന്ധി ദുരന്തത്തെ കുറിച്ചും ചികിത്സയിലുള്ളവരെ കുറിച്ചും ചോദിച്ചറിഞ്ഞു. ദുരന്തത്തില്‍ അനുശോചനമറിയിച്ച രാഹുല്‍ ഗാന്ധി ആത്മാര്‍ത്ഥമായ പ്രതികരണം നടത്തിയെന്നും സ്റ്റാലിന്‍ കുറിച്ചു.

അതേസമയം, കരൂര്‍ ദുരന്തത്തില്‍ മരണസംഖ്യ 41ആയി ഉയര്‍ന്നു. ശനിയാഴ്ച വൈകിട്ടായിരുന്നു രാജ്യത്തെ നടുക്കിയ അപകടമുണ്ടായത്. റാലിയില്‍ പ്രതീക്ഷിച്ചതിലധികം ആളുകള്‍ എത്തിയതോടെയായിരുന്നു അപകടം. പരിപാടിയില്‍ പങ്കെടുക്കാന്‍ ആറ് മണിക്കൂര്‍ വൈകിയാണ് വിജയ് സ്ഥലത്തെത്തിയത്. അവിടെ കാത്തുനിന്നവര്‍ക്ക് വിജയ് വെള്ളക്കുപ്പികള്‍ എറിഞ്ഞുകൊടുക്കാന്‍ ശ്രമിച്ചിരുന്നു. ഇത് പിടിക്കാന്‍ ആളുകള്‍ ശ്രമിച്ചതോടെയാണ് തിക്കും തിരക്കും ഉണ്ടായതെന്നാണ് വിവരം.

കരൂര്‍ ദുരന്തത്തില്‍ ടിവികെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. മദ്രാസ് ഹൈക്കോടതി നേരിട്ട് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ടിവികെ അപ്പീല്‍ നല്‍കി. സിസിടിവിയും രേഖകളും സംരക്ഷിക്കണമെന്നും ടിവികെ ആവശ്യപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് ശേഷം കോടതി ഹര്‍ജി പരിണിക്കും. ടിവികെ നേതാക്കള്‍ക്ക് സുരക്ഷയൊരുക്കാന്‍ സര്‍ക്കാര്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാ ജില്ലാ സെക്രട്ടറിമാര്‍ക്കും സുരക്ഷ വര്‍ദ്ധിപ്പിക്കാനാണ് നിര്‍ദേശം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button