Kerala

‘പ്രഭാത ഭക്ഷണം പോലും കഴിക്കാതെ നിന്നിരുന്ന കൂട്ടമായിരുന്നു അവിടെ ഉണ്ടായിരുന്നത്, അവർക്ക് ഭക്ഷണമോ വെള്ളമോ ലഭിച്ചില്ല, ടിവികെ പോലീസ് നിർദ്ദേശങ്ങൾ അവ​ഗണിച്ചു’ ; എഡിജിപി

ടിവികെ അധ്യക്ഷൻ വിജയ്‌യുടെ റാലിക്കിടെ കരൂരിലുണ്ടായ ദുരന്തത്തിൽ പൊലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് തമിഴ്നാട്ടിലെ ക്രമസമാധന ചുമതലയുള്ള എഡിജിപി ഡേവിഡ്സൺ ദേവാശിർവാദം. ടി വി കെ പരിപാടിക്ക് അപേക്ഷ നൽകിയത് 23 നാണ്. ലൈറ്റ് ഹൌസ് റൗണ്ട് ആണ് ആദ്യം പരിപാടിക്കായി ആവശ്യപ്പെട്ടത്. ഇത് വളരെ റിസ്കുള്ള സ്ഥലമായിരുന്നു. തൊട്ടടുത്ത് നദിയും പെട്രോൾ പമ്പും ഒക്കെ ഉണ്ട്. അതുകൊണ്ടുതന്നെ ഇവിടെ ഇത്രയും അധികം ആളുകൾക്ക് ഒരുമിച്ചു കൂടാൻ കഴിയില്ലായിരുന്നു.

അങ്ങനെ അപേക്ഷ തള്ളി. രണ്ടാമത് മറ്റൊരു മാർക്കറ്റിൽ പരിപാടി നടത്താൻ അപേക്ഷ നൽകി. അത് വളരെ ചെറിയ സ്ഥലം ആയതിനാൽ അപേക്ഷ നിരസിച്ചു. സാധാരണ രാഷ്ട്രീയപാർട്ടികൾ പരിപാടി നടത്തുമ്പോൾ 12000 മുതൽ 15,000 പേർ വരെയാണ് എത്താറുള്ളത്. അതിനാലാണ് വേലുച്ചാമിപുരത്ത് അനുമതി നൽകിയതെന്നും അദ്ദേഹം പ്രതികരിച്ചു. ഇവിടെ പരിപാടി നടത്താൻ അപേക്ഷ നൽകുന്നത് വെള്ളിയാഴ്ചയാണ്.

ഹൈ റിസ്ക് കാറ്റഗറി എന്ന് വിശേഷിപ്പിക്കുന്ന കൂട്ടമാണുണ്ടായത്. 20 പേർക്ക് ഒരു പൊലീസ് എന്ന നിലയിൽ ആണ് സുരക്ഷയൊരുക്കിയത്. തിരിച്ചിരപ്പള്ളി – 650, പെരുംബാളൂർ – 480, നാഗപ്പട്ടണം -410 എന്നിങ്ങനെയാണ് പൊലീസിനെ വിന്യസിച്ചത്. പൊലീസ് കൃത്യമായ നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ആംബുലൻസുകൾ വന്നത്.എന്നാൽ പരിപാടിയിൽ കല്ലേറ് ഉണ്ടായിട്ടില്ലെന്നും എഡിജിപി വ്യക്തമാക്കി. നാമക്കലിലും കരൂറും വിജയ് എത്താൻ വൈകി.

കുഴഞ്ഞുവീണവരെ ആശുപത്രിയിൽ എത്തിക്കാൻ കഴിയാത്ത വിധമുള്ള ജനക്കൂട്ടമായിരുന്നു. ആളുകൾ അധികമാണെന്ന് TVK നേതാക്കളെ അറിയിച്ചിരുന്നു. 15 മീറ്റർ മാറി പ്രസംഗിക്കണം എന്ന് ആവശ്യപ്പെട്ടു. പക്ഷേ അവർ കേട്ടില്ല. നല്ല കവറേജ് കിട്ടണമെങ്കിൽ മുന്നിൽ നിന്ന് സംസാരിക്കണം എന്ന് നേതാക്കൾ പറഞ്ഞുവെന്നും എഡിജിപി പറഞ്ഞു. പ്രഭാത ഭക്ഷണം പോലും കഴിക്കാതെ നിന്നിരുന്ന കൂട്ടമായിരുന്നു അവിടെ ഉണ്ടായിരുന്നത്. ഇവർക്ക് ഭക്ഷണമോ വെള്ളമോ ലഭിച്ചില്ലെന്നും എഡിജിപി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button