75-ാം ജന്മദിനത്തിൽ 23,000 കോടിയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് മോദി

എഴുപത്തിയഞ്ചാം ജന്മദിനത്തിൽ 23,000 കോടിയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പിറന്നാൾ ദിനമായ ഇന്ന് മധ്യപ്രദേശിലെ ഥാറിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടികൾ. വിവിധ നേതാക്കള്‍ക്കൊപ്പം റോഡ് ഷോയിൽ പങ്കെടുത്ത മോദി വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രി മാതൃവന്ദന യോജനയുടെ ഭാഗമായി പത്ത് ലക്ഷം വനിതകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിക്കുന്ന പദ്ധതി, ഗര്‍ഭിണികളുടെയും കുട്ടികളുടെയും ആരോഗ്യം സംബന്ധിച്ച ബോധവത്കരണത്തിനായുള്ള സുമൻ ശക്തി എന്നീ പദ്ധതികളും മോദി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഗത്തിൽ ഓപ്പറേഷൻ സിന്ദൂർ നടപ്പാക്കിയ സൈനികരെ മോദി പുകഴ്ത്തി.
ഓപ്പറേഷൻ സിന്ദൂറിൽ ജയ്ഷേ മുഹമ്മദ് ഭീകരന്റെ വീട് തകർത്തതും പരാമർശിച്ച മോദി ഭീകര സംഘം തന്നെ ഇന്ത്യൻ സൈന്യത്തിന്റെ നടപടി സ്ഥിരീകരിച്ചുവെന്നും പറഞ്ഞു. ആണവായുധം ഉയർത്തിയുള്ള ഭീഷണി വിലപ്പോയില്ല, രാജ്യം ഭയന്നില്ലെന്നും മോദി പറഞ്ഞു. അതേസമയം, വിവിധ ലോകനേതാക്കളും രാഹുൽ ഗാന്ധിയടക്കം രാഷ്ട്രീയ നേതാക്കളും പ്രധാനമന്ത്രിക്ക് ആശംസ നേർന്നു
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിറന്നാൾ ആശംസയുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പ്രിയ സുഹൃത്ത് നരേന്ദ്ര എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ആശംസ. മോദി ഇന്ത്യക്കായി പല നേട്ടങ്ങളും കൈവരിച്ചുവെന്നും ഇന്ത്യയും ഇസ്രായേൽ സൗഹൃദത്തിലും ഒരുപാട് മുന്നോട്ട് പോയിയെന്നും നെതന്യാഹു പുകഴ്ത്തി. വൈകാതെ നേരിൽ കാണാമെന്ന് പ്രതീക്ഷിക്കുന്നതായും നെതന്യാഹു വീഡിയോ സന്ദേശത്തിലുടെ അറിയിച്ചു. നിരവധി ലോക നേതാക്കളാണ് മോദിക്ക് ആശംസ അറിയിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നേരിട്ട് വിളിച്ചാണ് നരേന്ദ്ര മോദിയെ ജന്മദിനത്തിൽ ആശംസ അറിയിച്ചത്. യഥാർഥ നേതൃത്വമെന്നാൽ മോദിയെന്ന് അമിത് ഷാ പ്രശംസിച്ചു.




