സംസ്ഥാനത്ത് അമീബിക് മസിഷ്ക ജ്വരം അതിവേഗം പടര്‍ന്നുപിടിക്കുന്നു ; സഭയിൽ ആരോഗ്യവകുപ്പിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം

അമീബിക് മസ്തിഷ്ക ജ്വരം സംസ്ഥാനത്ത് പടരുന്നുമായി ബന്ധപ്പെട്ട് നിയമസഭയിലെ അടിയന്തര പ്രമേയത്തിലെ ചര്‍ച്ചയിൽ സര്‍ക്കാരിനും ആരോഗ്യവകുപ്പിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം. പ്രതിപക്ഷ എംഎൽഎ എൻ ഷംസുദ്ദീൻ ആരോഗ്യവകുപ്പിനും ആരോഗ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. സംസ്ഥാനത്ത് അമീബിക് മസിഷ്ക ജ്വരം അതിവേഗം പടര്‍ന്നുപിടിക്കുകയാണെന്നും വീട്ടിൽ കുളിച്ചവര്‍ പോലും രോഗം വന്ന് മരിക്കുന്നുവെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. കപ്പിത്താൻ ഉണ്ടായിട്ട് കാര്യമില്ലെന്നും കപ്പൽ മുങ്ങിയെന്നും പ്രതിപക്ഷം പരിഹസിച്ചു. 100 ഓളം പേർക്ക് രോഗബാധ ഉണ്ടായി. പകർച്ച വ്യാധി അല്ലാതിരുന്നിട്ടും രോഗം പടരുകയാണ്. രോഗബാധയിൽ ശാസ്ത്രീയ വിശദീകരണം നൽകാൻ സർക്കാരിനാകുന്നില്ല. രോഗം പ്രതിരോധിക്കുന്നതിൽ ആരോഗ്യവകുപ്പിന് വ്യക്തതയില്ലെന്നും ഇരുട്ടിൽ തപ്പുകയാണെന്നും എൻ ഷംസുദ്ദീൻ വിമര്‍ശിച്ചു. മരണ നിരക്ക് കുറവാണെന്ന് പറഞ്ഞു നിൽക്കുകയാണ് സര്‍ക്കാര്‍. ആരോഗ്യവകുപ്പ് മരണനിരക്ക് പൂഴ്ത്തിവെക്കുകയാണ്. മാധ്യമങ്ങൾ വിഷയം ഉന്നയിച്ചപ്പോഴാണ് കണക്ക് പുറത്തുവിട്ടത്. യഥാർത്ഥ കണക്ക് മറച്ചുവച്ച് മേനി നടിക്കുകയാണ്.കേരളത്തിൽ മരണനിരക്ക് കുറവാണ് എന്നാണ് പറയുന്നത്. എന്നാൽ, രോഗ വ്യാപനം തടയാനാകുന്നില്ല. നമ്പർ വൺ കേരളം എന്ന് പറയുന്നതിൽ അർഥമില്ല.
രാജീവ് സദാനന്ദൻ നൽകിയ അഭിമുഖം സഭയിൽ ഉന്നയിച്ചാണ് പ്രതിപക്ഷം അമീബിക് മസ്തിഷ്ക ജ്വര വ്യാപനത്തിലടക്കം സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. മുൻ ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദൻ വരെ തള്ളൽ എന്ന് പറയുകയാണെന്നും തള്ളൽ അപകടകരം എന്ന് മുൻ ആരോഗ്യസെക്രട്ടറി തന്നെയാണ് പറയുന്നതെന്നും പ്രതിപക്ഷ പറഞ്ഞു. നിപയിലും മസ്തിഷ്ക ജ്വരത്തിലും ആരോഗ്യവകുപ്പ് ഇരുട്ടിൽ തപ്പുകയാണ്. എന്നിട്ടും ആരോഗ്യ മന്ത്രി പലരെയും പഴി ചാരുകയാണ്. അമീബിക് മസ്തിഷ്ക ജ്വരവുമായി ബന്ധപ്പെട്ടല്ലാത്ത 2018ലെ റിപ്പോര്‍ട്ട് 2013ലേതാണെന്ന് പറഞ്ഞ് ഉമ്മൻചാണ്ടിയെ പഴിചാരി കെകെ ശൈലജ ടീച്ചറെ അടിക്കാനുള്ള സൂത്രമാണ് ആരോഗ്യമന്ത്രി പ്രയോഗിച്ചതെന്നും അങ്ങോട്ടും ഇങ്ങോട്ടും പഴി ചാരുകയാണെന്നും പ്രതിപക്ഷം വിമര്‍ശിച്ചു. തന്‍റെ കാലത്ത് എല്ലാം ഭദ്രം എന്ന് പറയുകയാണ് മന്ത്രി. പ്രശ്നങ്ങളെ നേരിടാനുള്ള ആർജവം കാണിക്കണമെന്നും പഠന റിപ്പോർട്ടിന്‍റെ തീയതി വെട്ടിയാണ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതെന്നും വിമര്‍ശിച്ചു.

