ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ്: കുടുംബം സുപ്രീംകോടതിയിലേക്ക്

തിരുവനന്തപുരം ഫോര്‍ട്ട് സ്റ്റേഷനിലെ ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ പ്രതികളെ വെറുതെ വിട്ട വിധിയ്ക്കെതിരെ കുടുംബം സുപ്രീംകോടതിയിലേക്ക്. നാളെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കും. ഇതിനായി സുപ്രീംകോടതി അഭിഭാഷകന്‍ കേരളത്തില്‍ എത്തിയതായി തിരുവനന്തപുരം നഗരസഭ ഡെപ്യൂട്ടി മേയര്‍ പി കെ രാജു പറഞ്ഞു. കുടുംബത്തിന് തുടക്കം മുതല്‍ നിയമ പോരാട്ടത്തിന് സഹായം നല്‍കുന്നത് സിപിഐ നേതാവ് കൂടിയായ പി.കെ രാജുവാണ്.
പ്രതികളെ വെറുതെ വിടാനുള്ള കാരണം എന്താണെന്ന് വിശദീകരിക്കുന്ന ഉത്തരവ് ലഭിച്ചിരുന്നു. 178 പേജുകളുള്ള ഉത്തരവാണ് ലഭിച്ചത്. എന്ത് അടിസ്ഥാനത്തിലാണ് ഈ പ്രതികളെ വെറുതെ വിട്ടതെന്ന കാര്യത്തില്‍ വ്യക്തമായ വിശദീകരണം ഉത്തരവില്‍ ഉണ്ട്. അത് തങ്ങളുടെ സുപ്രീം കോടതിയിലെ വക്കീല്‍ കുടുംബത്തിന്റെ വക്കാലത്ത് ഒപ്പിടിപ്പിച്ച് നടപടി പൂര്‍ത്തിയാകും. ഉദയകുമാറിന്റെ അമ്മയ്ക്ക് നീതി ലഭിക്കണമെന്നും പി.കെ രാജു പറഞ്ഞു.
ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ നാല് പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടിരുന്നു. ഒന്നാം പ്രതിയുടെ വധശിക്ഷയും റദ്ദാക്കി. ഒന്നാം പ്രതിക്ക് നേരത്തെ സിബിഐ കോടതി വധശിക്ഷ വിധിച്ചിരുന്നു. ഈ വിധി ഉള്‍പ്പെടെ റദ്ദാക്കി കൊണ്ടായിരുന്നു ഹൈക്കോടതി മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടത്. 2018ലാണ് സിബിഐ കോടതി 2 പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചത്. രണ്ടാം പ്രതി നേരത്തെ മരിച്ചിരുന്നു.
മതിയായ തെളിവുകളില്ലാത്ത കേസില്‍ സിബിഐ അന്വേഷണം ശരിയായ രീതിയില്‍ അല്ലെന്നാണ് കോടതി ചൂണ്ടിക്കാണിക്കുന്നത്. 2005 സെപ്തംബര്‍ 29നാണ് കേസിന്നാസ്പദമായ സംഭവം ഉണ്ടായത്. മോഷണക്കുറ്റം ആരോപിച്ചായിരുന്നു ഉദയകുമാറിനെ കസ്റ്റഡിയിലെടുക്കുന്നത്. കസ്റ്റഡിയിലെടുക്കുമ്പോള്‍ 4,000 രൂപ ഉദയകുമാറിന്റെ കയ്യിലുണ്ടായിരുന്നു.
ഇത് മോഷ്ടിച്ചതാണെന്ന് ആരോപിച്ചാണ് ഉദയകുമാറിനെ മര്‍ദിച്ച് കൊലപ്പെടുത്തിയത്. ആറു പൊലീസുകാരായിരുന്നു കേസിലെ പ്രതികള്‍. ശ്രീകണ്‌ഠേശ്വരം പാര്‍ക്കില്‍ നിന്ന് അന്നത്തെ ഫോര്‍ട്ട് സിഐ ആയിരുന്ന ഇകെ സാബുവിന്റെ പ്രത്യേക സ്‌ക്വാഡിലുള്ള പൊലീസുകാരാണ് ഉയദകുമാറിനെ കസ്റ്റഡിയിലെടുത്തത്. മോഷണക്കുറ്റം ആരോപിച്ച് ഉദയകുമാറിനേയും സുഹൃത്ത് സുരേഷ് കുമാറിനെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.


