Kerala

വ്യവസായിയുടെ വെളിപ്പെടുത്തല്‍; എല്ലാം അസംബന്ധം, ആരോപണങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും തോമസ് ഐസക്

സിപിഎമ്മിലെ പുതിയ കത്ത് വിവാദത്തില്‍ പ്രതികരണവുമായി മന്ത്രി ആര്‍ ബിന്ദുവും തോമസ് ഐസക്കും. തലശ്ശേരിയിലെ വ്യവസായിയുടെ വെളിപ്പെടുത്തല്‍ എല്ലാം അസംബന്ധമാണെന്നും ആരോപണങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും തോമസ് ഐസക് പറഞ്ഞു. വിവാദ കത്ത് ചോര്‍ന്നു കിട്ടി എന്നാണ് പറയുന്നത്. ആരോപണം ഉന്നയിച്ച ആള്‍ തന്നെ മാസങ്ങള്‍ക്ക് മുന്‍പ് ഫേസ് ബുക്കില്‍ ഇട്ട കത്ത് അല്ലെ അത്. അതെങ്ങനെ രഹസ്യ രേഖയാകും. രാജേഷ് കൃഷ്ണയെ അറിയാം, വിളിച്ചിട്ടുണ്ടെന്നും തോമസ് ഐസക് പറഞ്ഞു.

ബെനാമി എന്ന് പറഞ്ഞത് അസംബന്ധമാണ്. അത് പിന്‍വലിച്ചില്ലെങ്കില്‍ ഷെര്‍ഷാദിനെതീരെ നിയമ നടപടി സ്വീകരിക്കും. ഷെര്‍ഷാദ് ആരാണെന്ന് അന്വേഷിച്ചു നോക്കണം. ഇയാള്‍ക്കെതിരെ മൂന്ന് കോടതി ഉത്തരവ് ഉണ്ട്. ഷെര്‍ഷാദിന്റെ ബാങ്ക് വായ്പ മുടങ്ങിയപ്പോള്‍ താന്‍ വിളിച്ചിട്ടുണ്ട്. പലരുടെയും വായ്പ മുടങ്ങിയ ഘട്ടത്തില്‍ വിളിച്ചിട്ടുണ്ടെന്നും തോമസ് ഐസക് പറഞ്ഞു. 10 മാസങ്ങള്‍ കഴിഞ്ഞ് വിവാദമാക്കിയതിന് പിന്നില്‍ വലിയ ചിന്തയുണ്ടെന്നും കത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടോ എന്ന ചോദ്യത്തിന് തനിക്ക് വേറെ പണിയുണ്ടെന്നുമാണ് തോമസ് ഐസകിന്റെ പ്രതികരണം.

കത്ത് വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പാര്‍ട്ടിയില്‍ ഉത്തരവാദപ്പെട്ടവരോട് ചോദിക്കണമെന്നായിരുന്നു മന്ത്രി ആര്‍ ബിന്ദുവിന്റെ പ്രതികരണം. പാര്‍ട്ടിക്ക് കിട്ടിയ കത്ത് സംബന്ധിച്ച് എല്ലാ വിശദാംശങ്ങളും മനസ്സിലാക്കാവുന്ന നിലയിലേക്ക് താന്‍ ഉയര്‍ന്നിട്ടില്ല. പാര്‍ട്ടിയില്‍ സംസ്ഥാന കമ്മിറ്റി അംഗം മാത്രമാണ്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയോടോ ജനറല്‍ സെക്രട്ടറിയോടോ ചോദിക്കണമെന്നും വയനാട്ടില്‍ മാധ്യമപ്രവര്‍ത്തകരോട് മന്ത്രി ബിന്ദു പ്രതികരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button