ഓണം കുടുംബശ്രീയോടൊപ്പം; പദ്ധതി പുരോഗമിക്കുന്നതായി മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം: ഇത്തവണത്തെ ഓണം കുടുംബശ്രീയോടൊപ്പം ആഘോഷിക്കാനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ്. ഓണം കുടുംബശ്രീയോടൊപ്പം’ എന്ന ടാഗ്‌ലൈനോടുകൂടിയായിരിക്കും പദ്ധതി നടപ്പിലാക്കുക. ഇതിന്റെ ഭാഗമായി 5000 ഗിറ്റ് ഹാമ്പറുകൾ കുടുംബശ്രീ പുറത്തിറക്കുമെന്നും മന്ത്രി അറിയിച്ചു.ഗിഫ്റ്റ് ഹാമ്പറുകൾ കുടുംബശ്രീയുടെ ഓൺലൈൻ സ്റ്റോറായ പോക്കറ്റ് മാർട്ടിലൂടെ ലഭ്യമാകും.
പ്രിയപ്പെട്ടവർക്ക് ഓണത്തിന് ഓൺലൈനായി സ്ത്രീസംരംഭകരുടെ ഉത്പന്നങ്ങളടങ്ങിയ ഗിഫ്റ്റ് ഹാമ്പറുകൾ അയച്ചു കൊടുക്കാം. ചിപ്സ് , ശർക്കര വരട്ടി, രണ്ട് തരം പായസം മിക്സ് , സാമ്പാർ മസാല തുടങ്ങി 9 ഇനം ഉത്പന്നങ്ങളടങ്ങിയ ഗിഫ്റ്റ് ഹാമ്പറിന് 799 രൂപയും കൊറിയർ ചാർജുമാണുള്ളത്. കുടുംബശ്രീയുടെ ഇ കൊമേഴ്സ് മൊബൈൽ ആപ്ളിക്കേഷനായ പോക്കറ്റ് മാർട്ടിലൂടെ ആഗസ്റ്റ് 4 മുതൽ ഓർഡർ ചെയ്യാം. അയക്കുന്നവരുടെ ഫോട്ടോയും ഓണാശംസകളും അടങ്ങിയ കസ്റ്റമൈസ്ഡ് വിഷസ് കാർഡും ഇതോടൊപ്പം
പ്രിയപ്പെട്ടവർക്ക് എത്തും. കൂടാതെ ഇതേ ഇനം ഉത്പന്നങ്ങളടങ്ങിയ ഓണക്കിറ്റ് സി.ഡി.എസുകൾ വഴിയും ബുക്ക് ചെയ്യാം. അതത് സി.ഡി.എസുകൾ കിറ്റുകൾ തയാറാക്കി 799 രൂപക്ക് വീട്ടിലെത്തിച്ച് നല്കും . ഓണ വിപണിയിൽ സ്ത്രീ സംരംഭകരുടെ ഉത്പന്നങ്ങൾക്ക് വിപണനം ഉറപ്പു വരുത്തുന്നതിന് കുടുംബശ്രീമിഷൻ ശക്തമായി ഇടപെടുന്നുണ്ട്. സംസ്ഥാന ഓണം വിപണന മേള ആഗസ്റ്റ് 28 മുതൽ സപ്റ്റംബർ 4 വരെ തൃശ്ശൂരിൽ നടക്കും. 13 ജില്ലാ തല മേളകളും രണ്ടായിരത്തിലേറെ സി.ഡി.എസ് തല മേളകളും ഓണത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.