Kerala

ചിമ്മിണി ഡാമിലെ തൊഴിലാളിയുടെ മരണം: കെഎസ്ഇബിക്കെതിരെ പ്രതിഷേധം

തൃശൂര്‍ ചിമ്മിണി ഡാമില്‍ വൈദ്യുതി ലൈനില്‍ വീണ മരം മുറിച്ചു മാറ്റുന്നതിനിടെയുണ്ടായ അപകടത്തില്‍ തൊഴിലാളി മരിച്ച സംഭവത്തില്‍ കെഎസ്ഇബിക്കെതിരെ വ്യാപക പ്രതിഷേധം. എച്ചിപ്പാറ സ്വദേശി ചക്കുങ്ങല്‍ വീട്ടില്‍ ഖാദറാണ് ഇന്നലെ അപകടത്തില്‍ മരിച്ചത്. കെഎസ്ഇബിയുടെ ഗുരുതര അനാസ്ഥയാണ് ഖാദറിന്റെ മരണത്തിന് കാരണമെന്ന് നാട്ടുകാരും കുടുംബവും ആരോപിക്കുന്നു.

രണ്ട് ദിവസമായി വൈദ്യുതി കമ്പിയില്‍ വീണുകിടന്ന മരം മുറിച്ചുമാറ്റാന്‍ കെഎസ്ഇബി തയ്യാറായില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതേത്തുടര്‍ന്ന് വനംവകുപ്പ് ഖാദറിനെ വിളിച്ച് മരം മുറിക്കാന്‍ ഏര്‍പ്പാടാക്കുകയായിരുന്നു. മരം മുറിക്കുന്നതിന് മുന്‍പ് വൈദ്യുതി ലൈന്‍ അഴിച്ചുമാറ്റണമെന്ന് ഖാദര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കെഎസ്ഇബി അതിന് തയ്യാറായില്ലെന്ന് കുടുംബം ആരോപിച്ചു. വൈദ്യുതി കമ്പിയിലൂടെ വഴുതിവീണ മരത്തടിയാണ് അപകടത്തിന് കാരണമായത്. കമ്പി അഴിച്ചുമാറ്റിയിരുന്നെങ്കില്‍ ഖാദറിന്റെ ജീവന്‍ നഷ്ടപ്പെടില്ലായിരുന്നുവെന്ന് കുടുംബം പറയുന്നു. കെഎസ്ഇബിയുടെ ഈ അനാസ്ഥയാണ് ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയതെന്ന് നാട്ടുകാരും ആരോപിക്കുന്നു.

അതേസമയം മരണത്തില്‍ കെഎസ്ഇബിക്ക് ഉത്തരവാദിത്വമില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പ്രതികരിച്ചു. വൈദ്യുതി ലൈന്‍ കെഎസ്ഇബി ഓഫ് ചെയ്തു നല്‍കിയിരുന്നുവെന്നും മന്ത്രി അറിയിച്ചു. എന്നാല്‍ വനംവകുപ്പിനും കെഎസ്ഇബിക്കും വിഷയത്തില്‍ ഒരുപോലെ ജാഗ്രതക്കുറവുണ്ടായെനാണ് നട്ടുവക്കാരുടെ ആരോപണം. മരിച്ച ഖാദറിന്റെ കുടുംബത്തെ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യവും നാട്ടുകാരുടെ ഭാഗത്തു നിന്ന് ഉണ്ടാവുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button