
ഡിജിപി നിയമനത്തെ ന്യായീകരിച്ച് മുതിര്‍ന്ന സിപിഐഎം നേതാവ് എംവി ജയരാജന്‍. കൂത്തുപറമ്പ് വെടിവെപ്പിന് കാരണക്കാരന്‍ റവാഡ ചന്ദ്രശേഖര്‍ അല്ല. വെടിവെപ്പില്‍ റവാഡ ചന്ദ്രശേഖറിന് പങ്കില്ലെന്ന് തെളിഞ്ഞതാണ്. ഇപ്പോള്‍ കൂത്തുപറമ്പ് വെടിവെപ്പിന്റെ പേരില്‍ മുതലക്കണ്ണീരൊഴുക്കുന്നത് ദുരുദ്ദേശത്തോടെയെന്നും എം വി ജയരാജന്‍ പറഞ്ഞു. ആലപ്പുഴ വലിയകുളങ്ങരയില്‍ എം എ അലിയാര്‍ അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റവാഡ ചന്ദ്രശേഖര്‍ കൂത്തുപറമ്പ് സംഭവത്തിന് മുന്‍പ് എം വി രാഘവനേ ബന്ധപ്പെടുകയോ കണ്ടതായോ പോലും പരാതിക്കാര്‍ വാദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇദ്ദേഹത്തിന് എം വി രാഘവനുമായി മുന്‍പരിചയമുണ്ടെന്ന് തെളിയിക്കുന്ന രേഖകളൊന്നുമില്ലെന്നും വ്യക്തമാക്കുന്നു. അന്നത്തെ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ആന്റണി, ഡിവൈഎസ്പി അബ്ദുള്‍ ഹക്കിം ബത്തേരി എന്നിവരാണ് പ്രകടനക്കാര്‍ക്ക് നേരെയുള്ള ലാത്തിച്ചാര്‍ജിനും വെടിവെപ്പിനും പിന്നിലെന്നാണ് തെളിവുകള്‍ കാണിക്കുന്നത്. എഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് പാര്‍ട്ടിയല്ല ലാത്തി ചാര്‍ജിന് തുടക്കമിട്ടതെന്നും മറിച്ച് മന്ത്രിയുടെ എസ്‌കോര്‍ട്ടിലുള്ള ഡിവൈഎസ്പിയാണ് ലാത്തി ചാര്‍ജിന് തുടക്കമിട്ടത് എന്നാണ് തെളിവുകള്‍ കാണുന്നത്. അസന്നിഗ്ദമായി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ റവാഡ ചന്ദ്രശേഖര്‍ എന്ന ഐപിഎസ് ഉദ്യോഗസ്ഥന് കൂത്തുപറമ്പ് വെടിവെപ്പില്‍ പങ്കില്ലെന്ന് വ്യക്തമാക്കുന്നുണ്ട്. കൂത്തുപറമ്പ് വെടിവെപ്പിന്റെ പേരില്‍ മുതലക്കണ്ണീരൊഴുക്കുന്നത് കാണുമ്പോഴാണ് അതിശയം തോന്നുന്നത്. അത് സദുദ്ദ്യേശത്തിലല്ല – അദ്ദേഹം പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാനുള്ള പ്രായപരിധി 35 വയസ്സായി തുടരും. പ്രായപരിധി 40 വയസ്സ് ആക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ക്യാമ്പില്‍ ഉയര്‍ന്ന ആവശ്യത്തെ തള്ളി. 12 ജില്ലകളില്‍ നിന്നുള്ള പ്രതിനിധികളും പ്രായപരിധി ഉയര്‍ത്തുന്നതില്‍ എതിര്‍പ്പറിയിച്ചതോടെയാണിത്. 40 വയസ്സ് ആക്കണമെന്ന പ്രമേയം പാസ്സ് ആക്കിയെന്ന ഒരു മാധ്യമത്തിന്റെ പ്രചാരണം തെറ്റാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പ്രായപരിധി 35ല്‍ നിന്ന് 40 വയസ്സാക്കണമെന്ന് സംഘടനാച്ചുമതലയുള്ള സംസ്ഥാന ജനറല്‍ സെക്രട്ടറി ജോമോന്‍ ജോസ് അവതരിപ്പിച്ച പ്രമേയത്തിലാണ് ആവശ്യപ്പെട്ടത്.
സംഘടനാരംഗത്ത് പരിചയസമ്പത്തുള്ള അഭാവം താഴെതട്ടുമുതല്‍ സംസ്ഥാനതലം വരെയുണ്ട്. ഒരു കമ്മിറ്റിയില്‍ അംഗമായവര്‍ക്ക് അടുത്ത കമ്മിറ്റിയില്‍ അംഗമാകാന്‍ ഇപ്പോഴത്തെ പ്രായപരിധി നിയന്ത്രണം തടസ്സമാണെന്നായിരുന്നു പ്രമേയത്തിലെ ഉള്ളടക്കം. എന്നാല്‍ ഈ ആവശ്യത്തെ ഭൂരിപക്ഷം പ്രതിനിധികളും തള്ളുകയായിരുന്നു. ക്യാമ്പിൽ സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമർശനം ഉയര്‍ന്നിരുന്നു. ഭാരവാഹികൾ ജനപ്രതിനിധികൾ ആയാൽ സ്ഥാനം ഒഴിയണമെന്നായിരുന്നു പാലക്കാട് ജില്ലയിൽ നിന്നുള്ള ഭാരവാഹി ഉയർത്തിയ ആവശ്യം. ജനപ്രതിനിധികൾക്ക് തിരക്ക് കാരണം സംഘടന ശ്രദ്ധിക്കാനാകുന്നില്ലെന്നും പ്രതിനിധി ചൂണ്ടിക്കാണിച്ചു. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പേര് പറയാതെയായിരുന്നു വിമർശനം. രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.