ശശി തരൂര്‍ -ഹൈക്കമാന്‍ഡ് കൂടിക്കാഴ്ച വൈകും

0

ഡല്‍ഹി: വിവാദങ്ങള്‍ക്കിടെ ശശി തരൂര്‍ ഹൈക്കമാന്‍ഡ് കൂടിക്കാഴ്ച അടുത്ത ആഴ്ച നടന്നേക്കും. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായും രാഹുല്‍ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്താനായിരുന്നു തരൂരിന്റെ ശ്രമം. ഇന്നലെ അദ്ദേഹം കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയിരുന്നു. എന്നാല്‍ കൂടിക്കാഴ്ചയ്ക്ക് സമയം ലഭിച്ചിരുന്നില്ല. ശശി തരൂര്‍ ഇന്നലെ റഷ്യയിലേയ്ക്ക് പോയിരുന്നു. ഇനി റഷ്യയില്‍ നിന്ന് തിരിച്ചെത്തിയ ശേഷമായിരിക്കും തരൂര്‍-കോണ്‍ഗ്രസ് കൂടിക്കാഴ്ചക്ക് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ പോളിംഗ് ദിവസം തരൂര്‍ നടത്തിയ ചില പ്രസ്താവനകള്‍ കോണ്‍ഗ്രസില്‍ അതൃപ്തി സൃഷ്ടിച്ചിരുന്നു. ശശി തരൂര്‍ വിവാദം ചര്‍ച്ചയാക്കേണ്ട എന്നും പ്രസ്താവനകള്‍ ഗൗരവമായി കാണേണ്ട എന്നുമാണ് ഹൈക്കമാന്‍ഡ് തീരുമാനം. തരൂരിന് ചര്‍ച്ച ചെയ്യണമെങ്കില്‍ തടസ്സമില്ലെന്നും നേതാക്കള്‍ തീരുമാനിച്ചിരുന്നു. തരൂരിന്റെ നിലപാടുകള്‍ പാര്‍ട്ടി നിലപാടായി കാണേണ്ടതില്ല എന്നും അതിനാല്‍ നടപടി എടുക്കേണ്ട സാഹചര്യമില്ലെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. തരൂര്‍ പാര്‍ട്ടി വിടില്ലെന്നും ഹൈക്കമാന്‍ഡ് വിലയിരുത്തിയിരുന്നു.

നിലമ്പൂരിലേക്ക് തന്നെ ആരും ക്ഷണിച്ചില്ലെന്നും മിസ്‌കോള്‍ പോലും ലഭിച്ചില്ലെന്നായിരുന്നു നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ദിവസം ശശി തരൂരിന്റെ പ്രതികരണം. ക്ഷണിച്ചിരുന്നെങ്കില്‍ പോകുമായിരുന്നുവെന്നും ശശി തരൂര്‍ പറഞ്ഞിരുന്നു. ഷൗക്കത്ത് നല്ല സ്ഥാനാര്‍ത്ഥിയാണ്. അദ്ദേഹം ജയിക്കണം. നിലമ്പൂരില്‍ എന്റെ ആവശ്യം ഉണ്ടായിരുന്നില്ലായെന്നാണ് കരുതുന്നത്. അല്ലാതെ തന്നെ അദ്ദേഹം വിജയിക്കും. കോണ്‍ഗ്രസ് നേതൃത്വത്തോട് ചില അഭിപ്രായ വ്യത്യാസം ഉണ്ട്. എല്ലാം നിങ്ങള്‍ക്ക് അറിയാം, ഒളിക്കാനൊന്നുമില്ലായെന്നും ശശി തരൂര്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം തരൂരിന്റെ പ്രസ്താവനയെ അവഗണിക്കാനായിരുന്നു കെപിസിസി തീരുമാനം. വിഷയത്തില്‍ മറുപടി നല്‍കേണ്ടതില്ലെന്നും പ്രതികരിക്കരുതെന്നും നേതാക്കള്‍ക്ക് കെപിസിസി അദ്ധ്യക്ഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തരൂരിന് മറുപടി നല്‍കിയാല്‍ അനാവശ്യ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുമെന്ന വിലയിരുത്തലിലായിരുന്നു നിര്‍ദേശം.

LEAVE A REPLY

Please enter your comment!
Please enter your name here