ഇസ്രയേലിന് നേരേയുള്ള ആക്രമണം തുടരുന്നതിനിടെ അമേരിക്കയ്ക്കും ബ്രിട്ടനും ഫ്രാന്‍സിനും മുന്നറിയിപ്പുമായി ഇറാന്‍ രംഗത്ത്. തങ്ങളുടെ തിരിച്ചടി തടയാന്‍ ഇസ്രയേലിനെ സഹായിക്കരുതെന്ന് അമേരിക്ക, ബ്രിട്ടൻ, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്ക് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയതായാണ് റിപ്പോർട്ട്. ഇസ്രയേലിനെ സഹായിക്കുകയാണെങ്കില്‍ മേഖലയിലുള്ള ഈ മൂന്ന് രാജ്യങ്ങളുടെ സൈനികത്താവളങ്ങളും കപ്പലുകളും ആക്രമിക്കുമെന്ന് ഇറാന്‍ അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ‘ഓപ്പറേഷന്‍ ട്രൂ പ്രോമിസ് 3’ എന്ന പേരിലാണ് ഇറാന്‍ ഇസ്രയേലിന് നേരേ ആക്രമണം നടത്തുന്നത്. ഇസ്രയേലിന് തക്കതായ തിരിച്ചടി നല്‍കിയെന്നും ‘അരാഷ്’ ചാവേർ ഡ്രോണുകള്‍ ഉപയോഗിച്ച് ഇസ്രയേലിലെ ലക്ഷ്യങ്ങള്‍ ഭേദിച്ചതായും ഇറാൻ അവകാശവാദം ഉയർത്തി.
ഇസ്രയേലിന്റെ ആക്രമണത്തില്‍ സംയുക്ത സൈനിക മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് ബഖേരിയും റെവല്യൂഷണറി ഗാര്‍ഡ് ചീഫ് കമാന്‍ഡര്‍ മേജര്‍ ജനറല്‍ ഹുസൈന്‍ സലാമിയും കൊല്ലപ്പെട്ടതായി ഇറാന്‍ സ്ഥിരീകരിച്ചു. ആണവകേന്ദ്രങ്ങള്‍ക്ക് നേരേ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ആള്‍നാശമുണ്ടായിട്ടില്ലെന്നും നതാന്‍സ്, ഫോര്‍ഡോ, ഇസ്ഫഹാന്‍ തുടങ്ങിയ ആണവകേന്ദ്രങ്ങളില്‍ പരിമിതമായ നാശനഷ്ടം മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും ഇറാന്‍ ആണവോര്‍ജ സംഘടനാ വക്താവ് ബെഹ്‌റൗസ് കമാല്‍വാണ്ടി പറഞ്ഞു. അതിനിടെ, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി പുതിയ സൈനിക മേധാവിയായി മേജര്‍ ജനറല്‍ അമീര്‍ ഹത്താമിയെ നിയമിച്ചു. ഇറാന്‍ സൈന്യത്തിന്റെ ചീഫ് കമാന്‍ഡറായാണ് മുന്‍ പ്രതിരോധ മന്ത്രിയായ ഹത്താമിയെ നിയമിച്ചതെന്ന് ഇറാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു..