യുക്രെയ്‌നില്‍ റഷ്യയുടെ കനത്ത വ്യോമാക്രമണം; 6 മരണം, 80 പേര്‍ക്ക് പരിക്ക്

0

യുക്രെയ്‌നില്‍ കനത്ത വ്യോമാക്രമണം നടത്തി റഷ്യ. യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ നടത്തിയ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. 80 പേര്‍ക്ക് പരിക്കേറ്റു. നേരത്തെ യുക്രെയ്ന്‍ റഷ്യന്‍ വ്യോമതാവളങ്ങള്‍ക്കു നേരെ നടത്തിയ ഡ്രോൺ ആക്രമണത്തിന് തിരിച്ചടി നല്‍കുമെന്ന് പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ പറഞ്ഞിരുന്നു. അതിനുപിന്നാലെയാണ് ആക്രമണം നടന്നത്. റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന് അടിയന്തര രക്ഷാപ്രവര്‍ത്തകരും ഉള്‍പ്പെടുന്നുവെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോദിമര്‍ സെലന്‍സ്‌കി പറഞ്ഞു. ‘ആദ്യം വ്യോമാക്രമണം നടത്തിയ സ്ഥലത്ത് എത്തിയ രക്ഷാപ്രവര്‍ത്തകരാണ് റഷ്യ ആവര്‍ത്തിച്ച് നടത്തിയ വ്യോമാക്രമത്തില്‍ കൊല്ലപ്പെട്ടത്.’-സെലന്‍സ്‌കി പറഞ്ഞു.

യുക്രെയ്‌നിലെ സാധാരണക്കാരെ ആക്രമിച്ചുകൊണ്ടാണ് റഷ്യ അവരുടെ യുദ്ധവിമാനങ്ങള്‍ തകര്‍ത്തതിന് പ്രതികാരം ചെയ്തത് എന്നാണ് യുക്രെയ്ന്‍ വിദേശകാര്യ മന്ത്രി ആന്‍ഡ്രി സിബിഹ പറഞ്ഞത്. റഷ്യയുടെ ആക്രമണത്തില്‍ ബഹുനില കെട്ടിടങ്ങള്‍ക്കും ഊർജ്ജ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾക്കും കേടുപാടുകളുണ്ടായെന്നും ആന്‍ഡ്രി എക്‌സില്‍ കുറിച്ചു. യുക്രെയ്ന്‍ നടത്തിയ ഭീകരാക്രമണത്തിനുളള മറുപടിയാണ് റഷ്യ നൽകിയത് എന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ‘യുക്രെയ്‌ന് അകത്തുകയറി ബോംബ് വയ്ക്കാന്‍ അവര്‍ തന്നെ റഷ്യക്ക് കാരണമുണ്ടാക്കി നല്‍കി’ എന്നാണ് നേരത്തെ യുക്രെയ്ന്‍ റഷ്യന്‍ വ്യോമതാവളങ്ങള്‍ക്കുനേരെ നടത്തിയ ആക്രമണത്തെക്കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here