തിരുവനന്തപുരം: ആര്‍എസ്എസ് പരിപാടികളിൽ ഉപയോഗിക്കുന്ന ചിത്രം രാജ്ഭവനില്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് എം എ ബേബി പറഞ്ഞു. ഗവര്‍ണര്‍ ചെയ്തത് ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ്. ഭാരതമാതാവ് എന്നത് ചിത്രകാരന്റെ സങ്കല്പമാണെന്നും എം എ ബേബി പറഞ്ഞു.
ഗവര്‍ണര്‍ ഭരണഘടനാ പദവി ദുരുപയോഗം ചെയ്യുകയാണെന്നും എം എ ബേബി പറഞ്ഞു. രാജ്ഭവനെ രാഷ്ട്രീയ വേദിയാക്കരുതെന്നും എം എ ബേബി അഭിപ്രായപ്പെട്ടു. ഗവര്‍ണറെ തിരിച്ചു വിളിക്കണമെന്ന സിപിഐ നിലപാടിനോടും എം എ ബേബി പ്രതികരിച്ചു. ഓരോ പാര്‍ട്ടിക്കും അവരുടേതായ നിലപാടുണ്ടെന്ന് എം എ ബേബി പറഞ്ഞു. സിപിഐയോട് സിപിഐഎമ്മിന് മത്സരമില്ല. ഗവര്‍ണര്‍ക്കെതിരെ സിപിഐ കൂടുതല്‍ ശക്തമായ നിലപാട് സ്വീകരിക്കുന്നുണ്ടെങ്കില്‍ അതിനെ സ്വാഗതം ചെയ്യുന്നുവെന്നും എം എ ബേബി പറഞ്ഞു.
ഭാരതാംബ വിവാദത്തില്‍ സിപിഐ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് പരാതി നല്‍കിയിട്ടുണ്ട്. ഗവര്‍ണറുടേത് ഭരണഘടനാ വിരുദ്ധ നടപടിയാണെന്ന് ചൂണ്ടിക്കാട്ടി സിപിഐ എംപി സന്തോഷ് കുമാറാണ് രാഷ്ട്രപതിക്ക് പരാതി നല്‍കിയത്. ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്നും സിപിഐ ആവശ്യപ്പെട്ടിരുന്നു.
ആര്‍എസ്എസ് ശാഖകളില്‍ ഉപയോഗിക്കുന്ന കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രം രാജ്ഭവനില്‍ സ്ഥാപിച്ചതാണ് വിവാദമായത്. ലോകപരിസ്ഥിതി ദിന പരിപാടിയില്‍ രാജ്ഭവനില്‍ സ്ഥാപിച്ച ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തണമെന്നായിരുന്നു ഗവര്‍ണറുടെ ആവശ്യം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ തീരുമാനിച്ചിരുന്ന പരിപാടി രാജ്ഭവനില്‍ നിന്ന് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളിലേയ്ക്ക് മാറ്റി. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിയാലോചന നടത്തിയ ശേഷമായിരുന്നു കൃഷി വകുപ്പ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. സംഭവത്തിന് പിന്നാലെ ഗവര്‍ണറുടെ നടപടിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.