പാക് സ്പോണ്‍സേര്‍ഡ് ഭീകരത അവസാനിപ്പിക്കുകയായിരുന്നു ഓപ്പറേഷന്‍ സിന്ദൂറിന്റെ ലക്ഷ്യം’; സംയുക്ത സൈനിക മേധാവി

0

ഓപ്പറേഷന്‍ സിന്ദൂറിലെ നഷ്ടത്തെക്കുറിച്ച് ഈ ഘട്ടത്തില്‍ സംസാരിക്കുന്നത് ശരിയല്ലെന്ന് സംയുക്ത സേനാ മേധാവി ജനറല്‍ അനില്‍ ചൗഹാന്‍. നഷ്ടങ്ങളും തിരിച്ചടികളും ഇന്ത്യന്‍ സായുധ സേനകളെ ബാധിക്കില്ല. നഷ്ടങ്ങള്‍ അല്ല, ഫലമാണ് പ്രധാനമെന്നും അനില്‍ ചൗഹാന്‍ പറഞ്ഞു.

‘എതിരാളികളുടെ എത്ര യുദ്ധവിമാനങ്ങള്‍ തകര്‍ത്തുവെന്ന് ഉടനെ അറിയിക്കും. ഇന്ത്യ ആണവ ഭീഷണിയുടെ നിഴലില്‍ കഴിയുകയില്ല. പഹല്‍ഗാമില്‍ നടന്നത് കൊടും ക്രൂരതയാണ്. പാക് സ്പോണ്‍സേര്‍ഡ് ഭീകരത അവസാനിപ്പിക്കുകയായിരുന്നു ഓപ്പറേഷന്‍ സിന്ദൂറിന്റെ ലക്ഷ്യം’, അനില്‍ ചൗഹാന്‍ പറഞ്ഞു.

ഇന്ത്യയ്ക്കെതിരെ 48 മണിക്കൂര്‍ നീളുന്ന യുദ്ധമുറയുമായാണ് പാകിസ്ഥാന്‍ എത്തിയതെന്നും എന്നാല്‍ മണിക്കൂറുകള്‍കൊണ്ട് അവരെ ഇന്ത്യന്‍ സൈന്യം മുട്ടുകുത്തിച്ചുവെന്നും അനില്‍ ചൗഹാന്‍. ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളെ മാത്രമാണ് ലക്ഷ്യമിട്ടത്. എന്നാല്‍ ഇതിനെതിരെ പാകിസ്ഥാന്‍ ഇന്ത്യയെ ആക്രമിക്കാന്‍ തീരുമാനിച്ചു.

മെയ് 10-ന് രാത്രി ഒരുമണിയോടെ ഇന്ത്യയ്ക്കെതിരായ ആക്രമണത്തിന് അവര്‍ സൈനിക നടപടി തുടങ്ങി. 48 മണിക്കൂര്‍ കൊണ്ട് ഇന്ത്യയെ മുട്ടുകുത്തിക്കാമെന്ന് കരുതിയാണ് അവര്‍ തുടങ്ങിയത്. എന്നാല്‍, വെറും എട്ടുമണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും അവര്‍ പദ്ധതികളൊക്കെ ചുരുട്ടിക്കൂട്ടി, ഫോണെടുത്ത് വിളിച്ച് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചു- അനില്‍ ചൗഹാന്‍ വിശദീകരിച്ചു. പുണെ സര്‍വകലാശാലയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അനില്‍ ചൗഹാന്‍.

LEAVE A REPLY

Please enter your comment!
Please enter your name here