InternationalNews

റഷ്യന്‍ വ്യോമതാവളത്തില്‍ വന്‍ ഡ്രോണാക്രമണം; 40 യുദ്ധവിമാനങ്ങള്‍ തകര്‍ത്തതായി യുക്രൈന്‍

റഷ്യന്‍ വ്യോമതാവളങ്ങള്‍ക്കുനേരെ യുക്രൈന്റെ വൻ ഡ്രോണാക്രമണം. ഒലെന്യ, ബെലായ വ്യോമതാവളങ്ങളില്‍ യുക്രൈന്‍ കടുത്ത ആക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. നാല്‍പ്പതോളം റഷ്യന്‍ യുദ്ധവിമാനങ്ങളെ ആക്രമിച്ചതായി യുക്രൈന്‍ അവകാശപ്പെട്ടു. യുക്രെയ്നിൽ നിന്ന് 4,000 കിലോമീറ്ററിലധികം അകലെ, കിഴക്കൻ സൈബീരിയയിലെ ഇർകുട്സ്ക് മേഖലയിലുള്ള ബെലായ, ഒലെന്യ വ്യോമതാവളങ്ങളടക്കം യുക്രെയ്ൻ ആക്രമിച്ചെന്നാണ് വിവരം.

ആക്രമണം ഇർകുട്സ്ക് ഗവർണർ സ്ഥിരീകരിച്ചിട്ടുണ്ട്. യുക്രെയ്ന്റെ റിമോട്ട് പൈലറ്റഡ് വിമാനം സ്രിഡ്നി ഗ്രാമത്തിലെ ഒരു സൈനിക യൂണിറ്റിനെ ആക്രമിച്ചുവെന്ന് ഗവർണർ പറഞ്ഞു. ആക്രമണത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ആക്രമണം നേരിടാൻ റഷ്യൻ സൈന്യം സജ്ജമായതായാണ് റിപ്പോർട്ടുകൾ. ഡ്രോൺ വിക്ഷേപണത്തിന്റെ ഉറവിടം തടഞ്ഞതായും വിവരമുണ്ട്. ആദ്യമായാണ് യുക്രെയ്ൻ സൈബീരിയയിൽ ആക്രമണം നടത്തുന്നത്.

റഷ്യക്കുനേരെ യുക്രൈന്‍ നടത്തുന്ന ഏറ്റവും വലിയ ഡ്രോണാക്രമണങ്ങളിൽ ഒന്നാണിത്. ഞായറാഴ്ച യുക്രൈനിലെ സൈനിക പരിശീലനകേന്ദ്രത്തില്‍ റഷ്യ മിസൈല്‍ ആക്രമണം നടത്തിയതിന് പിന്നാലെയാണ് യുക്രൈന്‍ ഡ്രോണാക്രമണം നടത്തുന്നത്. ആക്രമണത്തിൽ റഷ്യയുടെ ആക്രമണത്തില്‍ 12 പേര്‍ മരിക്കുകയും അറുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണത്തിനായി ഏതു തരം ഡ്രോണുകളാണ് ഉപയോഗിച്ചതെന്ന വിവരം യുക്രെയ്ൻ പുറത്തുവിട്ടിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button