നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൽ ഡി എഫ് സ്ഥാനാർത്ഥിയെ ഈ മാസം 30 ന് പ്രഖ്യാപിക്കുമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. യു ഡി എഫും അൻവറും തമ്മിൽ തർക്കം രൂക്ഷമാണ് എന്ന് അൻവറിൻ്റെ വാക്കുകളിൽ നിന്ന് വ്യക്തമാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘തങ്ങളുടെ ഒന്നാം നമ്പർ ശത്രു സി പി ഐ എം ആണെന്ന് ബി ജെ പിയും ലീഗും കോൺഗ്രസും പറയുന്നു. അങ്ങനൊരു മഴവിൽ സഖ്യം എൽ ഡി എഫിനെതിരെ അവിടെ പ്രവർത്തിക്കുന്നു. അൻവർ ഒരു വിഷയമല്ല. കഴിഞ്ഞ 9 വർഷക്കാലത്തെ വികസന നേട്ടങ്ങൾ എൽ ഡി എഫ് മുന്നോട്ട് വെക്കുന്നു. നിലമ്പൂരിലേത് വലിയ രാഷ്ട്രീയ പോരാട്ടമായി എൽ ഡി എഫ് കാണുന്നു.’ എന്നും എം വി ഗോവിന്ദൻ പറഞ്ഞു.
‘ഷൗക്കത്തുമായി ചർച്ച നടത്തിയെന്നത് അസംബന്ധം. യു ഡി എഫിൽ വലിയ സംഘർഷമുണ്ട്. നിലമ്പൂരിൽ എൽ ഡി എഫ് ഉജ്ജ്വല വിജയം നേടും. അതിൻ്റെ തുടർച്ചയാകും തദ്ദേശ തെരഞ്ഞെടുപ്പിലും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലുമുണ്ടാവുക ‘എന്നും ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു. അതെ സമയം ഇരു മുന്നണികൾക്കും നിലമ്പൂർ തിരഞ്ഞെടുപ്പ് നിർണായകമാണ്.