
റാപ്പർ വേടനെതിരായ ആർഎസ്എസ് നേതാവ് എൻആർ മധുവിന്റെ പരാമർശത്തെ രൂക്ഷഭാഷയിൽ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കലാ ആഭാസമെന്ന് പറഞ്ഞത് ശുദ്ധവിവരക്കേടാണെന്നും വ്യാപകമായ പ്രചാരവേലയാണ് നടക്കുന്നതെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി. എൻ ആർ മധുവിൻ്റെ പരാമർശം അങ്ങേയറ്റം അപലപനീയമാണ്. സംഘപരിവാർ പുലർത്തിവരുന്ന ന്യൂനപക്ഷ ദളിത് വിരോധത്തിന്റെ ഭാഗമാണ് വിമർശനങ്ങളെന്നും ഇതിനെ ഒറ്റപ്പെട്ട സംഭവമായി കാണാൻ കഴിയില്ലെന്നും എംവിഗോവിന്ദൻ പറഞ്ഞു.
വേടൻ്റെ പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവയാണെന്നാണ് മധു പ്രസംഗിച്ചത്. കൊല്ലം കുണ്ടറയിലെ ക്ഷേത്ര പരിപാടിയിലായിരുന്നു പ്രസംഗം. വളർന്നു വരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമാണിതെന്നും വേടന്റെ പിന്നിൽ രാജ്യത്തിൻ്റെ വിഘടനം സ്വപ്നം കാണുന്ന സ്പോൺസർമാരുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആള് കൂടാൻ വേടൻ്റെ പാട്ട് വെക്കുന്നവർ നാളെ അമ്പല പറമ്പിൽ ക്യാബറെ ഡാൻസും വെക്കുമെന്നും ആയിരുന്നു മധുവിന്റെ വിദ്വേഷ പരാമര്‍ശം.