റാപ്പർ വേടനെ പിന്തുണച്ച് വനംമന്ത്രി എകെ ശശീന്ദ്രൻ. വനംവകുപ്പിന് വീഴ്ച സംഭവിച്ചു എന്ന് പരോക്ഷമായി സമ്മതിച്ച് മന്ത്രി എ കെ ശശീന്ദ്രൻ. കേസ് സ്വാഭാവിക നടപടിയെന്ന മുൻ നിലപാട് മന്ത്രി തിരുത്തി. കേസ് സങ്കീർണമാക്കിയതിലെ അതൃപ്തി എ കെ ശശീന്ദ്രൻ പരസ്യമായി പ്രകടിപ്പിച്ചു. വേടൻ സാമൂഹ്യബോധമുള്ള രാഷ്ട്രീയ ബോധമുള്ള കലാകാരനാണെന്ന് മന്ത്രി പറഞ്ഞു.
കേസിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ കുറച്ചുകൂടി ശ്രദ്ധിച്ച് കാര്യങ്ങൾ ചെയ്യണമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. ഏതെങ്കിലും തരത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും. ഹെഡ് ഓഫ് ദി ഫോറസ്റ്റ് ഇക്കാര്യത്തിൽ അന്വേഷണം നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി. അതേസമയം മന്ത്രിയുടെ വിമർശനത്തിൽ വകുപ്പ് ഉദ്യോഗസ്ഥർക്ക് അതൃപ്തിയുണ്ട്. മന്ത്രിയുടെ പ്രസ്താവന വനംവകുപ്പ് ഉദ്യോഗസ്ഥരെ കുറിച്ച് സമൂഹത്തിൽ തെറ്റിദ്ധാരണ ഉണ്ടാക്കിയെന്ന് ഉദ്യോഗസ്ഥർ.
പുലിപ്പല്ല് കേസിൽ വേടനെതിരെ കേസെടുത്തത് നടപടിക്രമങ്ങൾ പാലിച്ചാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഇനി വേടന്റെ പുലിപ്പല്ല് കേസിൽ തുടർനടപടികൾ സ്വീകരിക്കുക ഉന്നത ഉദ്യോഗസ്ഥരും ആയുള്ള കൂടിയാലോചന യോഗത്തിന് ശേഷമാകും. കേസ് അന്വേഷണം തുടരുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.