പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ചുള്ള പ്രസ്താവനയിൽ സ്വന്തം പാർട്ടിക്കുള്ളിൽ നിന്ന് തന്നെ വിമർശനം നേരിട്ട് ശശി തരൂർ എംപി. ശശി തരൂർ കോൺഗ്രസ് പാർട്ടിയിലാണോ അതോ ബിജെപിയിലാണോയെന്ന് കോൺഗ്രസ് നേതാവ് ഉദിത് രാജ് ചോദിച്ചു. തരൂർ ഒരു ബിജെപിക്കാരനാകാൻ ശ്രമിക്കുകയാണോയെന്നും കോൺഗ്രസ് നേതാവ് ചോദിച്ചു. എപ്പോഴാണ് സർക്കാർ പാക് അധീന കശ്മീർ പിടിച്ചെടുക്കുന്നതെന്ന് അദ്ദേഹം ബിജെപിയോട് ചോദിക്കണമെന്നും ആവശ്യപ്പെട്ടു.
പഹൽഗാം ആക്രമണത്തിന് ശേഷം സിന്ധു നദീജല കരാർ ഇന്ത്യ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ബിലാവൽ ഭൂട്ടോ നടത്തിയ ഭീഷണി പ്രസ്താവനയിൽ തരൂർ നടത്തിയ പ്രതികരണത്തിന് പിന്നാലെയാണ് ഉദിത് രാജിന്റെ പ്രതികരണം.
ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ കേന്ദ്ര സർക്കാരിൻ്റെ വീഴ്ചയല്ല നിലവിൽ ശ്രദ്ധിക്കേണ്ടതെന്നും ശശി തരൂർ എം പി പറഞ്ഞിരുന്നു. വീഴ്ചകളില്ലാത്ത ഇന്റലിജൻസ് സംവിധാനം എന്നൊന്നില്ലയെന്നും സുരക്ഷാവീഴ്ചയിൽ അല്ല ഇപ്പോൾ ശ്രദ്ധിക്കേണ്ടതെന്നും തരൂർ പറഞ്ഞിരുന്നു. നിലവിലെ പ്രതിസന്ധി മറികടക്കുകയാണ് ഇപ്പോൾ ലക്ഷ്യമാക്കേണ്ടത്. സർക്കാർ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പിന്നീടാവശ്യപ്പെടാം. വിജയകരമായി റദ്ദാക്കിയ ഭീകരാക്രമണങ്ങളെക്കുറിച്ച് നമ്മൾ അറിയുന്നില്ല. പരാജയപ്പെടുന്ന ചിലത് മാത്രമാണ് നമ്മൾ അറിയുന്നതെന്നും ഇത് ഏതൊരു രാജ്യത്തും സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു