‘കേര’ പദ്ധതിക്കായുള്ള ലോക ബാങ്ക് വായ്പ വക മാറ്റി എന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍. പണം ലോക ബാങ്കില്‍ നിന്ന് വായ്പയെടുത്തതാണ്. പലിശ നല്‍കി എടുക്കുന്ന വായ്പയാണ് അല്ലാതെ സഹായമല്ല. ലോക ബാങ്കിന്റേത് ഔദാര്യമല്ലെന്ന് ആദ്യം മനസ്സിലാക്കണമെന്ന് മന്ത്രി പറഞ്ഞു. തുക സര്‍ക്കാര്‍ തിരിച്ചടയ്‌ക്കേണ്ടതാണ്.
ഒരു ഫണ്ടും വക മാറ്റി സര്‍ക്കാരിന്റെ ചെലവാക്കാന്‍ സാധിക്കില്ലെന്നും തുക വക മാറ്റി ചെലവഴിക്കേണ്ട കാര്യം സര്‍ക്കാരിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അക്കൗണ്ടിങ് സംബന്ധിച്ച കാര്യങ്ങള്‍ സാങ്കേതിക കാരണങ്ങള്‍ മൂലം സംഭവിച്ച വൈകലാകും. പണം കൃഷി വകുപ്പിന് പോയിട്ടുണ്ടാകുമെന്നും മന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി.
കാര്‍ഷിക മേഖലയുടെ സമഗ്ര വികസനത്തിനും നവീകരണത്തിനും വേണ്ടിയാണ് കൃഷിവകുപ്പ് ലോകബാങ്കിന്റെ വായ്പ സ്വീകരിച്ചത്. 2365.5 കോടി രൂപയാണ് കേര എന്ന പേരിട്ടിരിക്കുന്ന പദ്ധതിയുടെ
ആകെ വായ്പ.
വായ്പാ തുകയിലെ ആദ്യ ഗഡുവായി 139.65 കോടി രൂപ ലോകബാങ്ക് സംസ്ഥാനത്തിന് കൈമാറിയിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ അക്കൗണ്ടില്‍ നിന്ന് മാര്‍ച്ച് 20ന് പണം സംസ്ഥാന ട്രഷറിയില്‍ എത്തി. എന്നാല്‍ ഈ തുക ഇതുവരെ പദ്ധതിയുടെ അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്തിട്ടില്ല. പണം ലഭിച്ചാല്‍ 5 ആഴ്ചയ്ക്കകം പദ്ധതിയുടെ അക്കൗണ്ടിലേക്ക് കൈമാറണം എന്നാണ് വ്യവസ്ഥ. ഇത് ലംഘിച്ചാണ് പണം മറ്റാവശ്യങ്ങള്‍ക്ക് വേണ്ടി ചെലവഴിച്ചത്. സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം ഉണ്ടായ ചെലവുകള്‍ക്ക് വേണ്ടി വായ്പാപ്പണം ഉപയോഗിച്ചെന്നാണ് കരുതുന്നത്. പദ്ധതി പുരോഗതി വിലയിരുത്താന്‍ മെയ് ആദ്യവാരം ലോക ബാങ്ക് സംഘം കേരളത്തില്‍ എത്തുന്നുണ്ട്.
140 കോടി സംസ്ഥാന സര്‍ക്കാര്‍ വകമാറ്റി, പരിശോധനക്കായി ലോകബാങ്ക് സംഘം കേരളത്തിലേക്ക്