കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ശക്തമായി അപലപിച്ച് എസ്എഫ്ഐ . കൊല്ലപ്പെട്ടവരുടെ വിയോഗത്തിൽ അഗാധമായ അനുശോചനം അറിയിക്കുന്നുവെന്നും ഈ ഹീനമായ കുറ്റകൃത്യത്തിന് ഉത്തരവാദികളായ തീവ്രവാദികളെ എത്രയും വേഗം പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു. ഇത്തരമൊരു ആക്രമണം തടയുന്നതിൽ പോലീസും സുരക്ഷാ സേനയും പരാജയപ്പെട്ടു. കേന്ദ്ര സർക്കാരിന് ഇതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞ മാറാൻ സാധിക്കില്ല. ഭീകരാക്രമണത്തിന് നേതൃത്വം നൽകിയ മുഴുവൻ പേരെയും നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നും ശിക്ഷിക്കുന്നതിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നും പ്രസ്താവനയിൽ പറഞ്ഞു.
ഈ ദുരന്തത്തിന്റെ എല്ലാ വശങ്ങളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്ന് കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിക്കുകയാണ്. ഈ ദുഃഖസമയത്ത് അക്രമത്തിനിരയാവരോട് എസ് എഫ് ഐ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. വിനോദസഞ്ചാരികളുടെയും ദുരിതബാധിത മേഖലയിലെ പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാരിന്റെ ശക്തമായ നടപടി സ്വീകരിക്കണമെന്നും എസ് എഫ് ഐ അഖിലേന്ത്യ പ്രസിഡന്റ് വി പി സാനു സെക്രട്ടറി മയൂഖ് ബിശ്വാസ് എന്നിവർ പ്രസ്താവനയിലൂടെ പറഞ്ഞു.
പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി എൻ രാമചന്ദ്രന്റെ മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപി, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, മന്ത്രി പി പ്രസാദ്, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ എന്നിവരുൾപ്പെടെയുള്ളവർ വിമാനത്താവളത്തിലെത്തിയിരുന്നു. ഹൈബി ഈഡൻ എംപി, അൻവർ സാദത്ത്, മുഹമ്മദ് ഷിയാസ് എന്നിവരും വിമാനത്താവളത്തിൽ എത്തിയിരുന്നു.