സർക്കാരിന്റെ നാലാം വാർഷിക ആഘോഷത്തിൽ ഒരു ധൂർത്തുമില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സർക്കാരിന്റെ ഭരണ നേട്ടങ്ങൾ എണ്ണി പറയുമ്പോൾ പ്രതിപക്ഷത്തിനു ഇഷ്ടപ്പെടുന്നില്ല. നൂറു കണക്കിന് കാര്യങ്ങൾ എണ്ണിപറയാനുണ്ട്. അതെല്ലാം ഞങ്ങൾ പറയും. അത് പ്രതിപക്ഷത്തിനു ഇഷ്ടപ്പെടുന്നില്ല. അതിനാണ് ഇത്തരം പ്രചാര വേലകൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു വികസന പ്രവർത്തനങ്ങളും നടത്താൻ അനുവദിക്കാത്ത പ്രതിപക്ഷമാണ് ഇവിടെയെന്നും ലോകത്ത് തന്നെ ഇങ്ങനെ ഒരു പ്രതിപക്ഷം ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആശാവർക്കർമാരുടെ സമരത്തിലും അദ്ദേഹം പ്രതികരിച്ചു. ലോകത്ത് എല്ലാസമരവും ലക്ഷ്യം നേടി വിജയിച്ച ചരിത്രം ഇല്ല. ഞങ്ങൾ ഇക്യുലാബ് സിന്ദാബാദ് വിളിച്ചു, എല്ലായിടത്തും വിപ്ലവം ജയിച്ചിട്ടുണ്ടോ ? സമരത്തെ തള്ളി പറഞ്ഞിട്ടില്ല, തള്ളിപറയുകയുമില്ല. സമരം ചെയ്യേണ്ടത് കേന്ദ്രത്തിനു എതിരെയാണ്. എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമിയ, എസ് യു സി ഐ, ബിജെപി, കോൺഗ്രസ് എന്നിവർ അടങ്ങിയ മഴവിൽ സഖ്യമാണ് സർക്കാരിനെതിരെ സമരം ചെയ്യുന്നത്.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലും അദ്ദേഹം പ്രതികരിച്ചു. എൽഡിഎഫ് സജ്ജമാണെന്നും തിയ്യതി പ്രഖ്യാപനം വന്നാൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർഥി കയ്യിൽ ഉണ്ടെന്ന് പറഞ്ഞ യുഡിഎഫിന് ഇതുവരെ പ്രഖ്യാപിക്കാൻ കഴിഞ്ഞിട്ടില്ലല്ലോ ? എൽഡിഎഫ് സ്ഥാനാർഥി സ്വതന്ത്രൻ ആണോ അല്ലയോ എന്നൊന്നും തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.