ശാന്താ തുളസീധരൻ തൻ്റെ എഴുത്തു ജീവിതത്തെക്കുറിച്ചു ജനശബ്ദത്തോട് സംസാരിക്കുന്നു

0

പ്രകൃതി പൈതൃക പ്രവർത്തകയും മലയാള സാഹിത്യകാരിയുമായ ശാന്താ തുളസീധരൻ തൻ്റെ എഴുത്തു ജീവിതത്തെക്കുറിച്ചു ജനശബ്ദത്തോട് സംസാരിക്കുന്നു. കവിത സമാഹാരങ്ങൾ , നോവലുകൾ , പഠനങ്ങൾ , ചെറുകഥ സമാഹാരങ്ങൾ അങ്ങനെ നാൽപ്പത്തി രണ്ടോളം പുസ്തകങ്ങളുടെ രചയിതാവാണ് ശാന്താ തുളസീധരൻ. 2000 -ലെ പ്രൊഫ. ജോസഫ് മുണ്ടശ്ശേരി പുരസ്‌കാരം , കമലാസുരയ്യ പുരസ്‌കാരം , സാഹിത്യകേരള അവാർഡ് , പ്രഭാത് ബുക്ക്സ് നോവൽ പുരസ്‌കാരം , dr. അംബേദ്‌കർ നാഷണൽ എക്സിലൻസി അവാർഡ് (ടീച്ചിങ് ) തുടങ്ങി ഒട്ടനവധി സാഹിത്യ – സാംസ്‌കാരിക പുരസ്‌കാരങ്ങളും ടീച്ചർ നേടിയിട്ടുണ്ട്. rtd. ഗവ: ടീച്ചർ കൂടിയാണ് ശാന്താ തുളസീധരൻ

ടീച്ചറിന്റ വാക്കുകളിലേക്ക് ,

ചോദ്യം 1 : ടീച്ചറുടെ ‘എഴുത്തിൻ്റെ വഴി’ – ഒന്ന് വിശദമാക്കാമോ ?

കവിതയിലാണ് തുടക്കം .അവിടെനിന്ന് കഥയിലേക്കും നോവലിലേയ്ക്കും കടന്നത് യാദൃചികം. എന്നാൽ ഒരു നിയോഗം പോലെയായിരുന്നു പഠനങ്ങളിലേക്ക് കടന്നത് . ചെറുപ്പത്തിൽ കണ്ട ആദിവാസി കളെ പിന്നീട് കണ്ടപ്പോഴേക്കും കുറച്ചു പുസ്തകങ്ങളൊക്കെ എഴുതിക്കഴിഞ്ഞിരുന്നു .കുറച്ചുകൂടി പക്വതയും വിശാലമനസ്സും ചിന്തയും സ്വായത്തമായി . തേക്കടിക്കടുത്തുള്ള കുമിളിയിലെ മന്നാൻ ഗോത്രജരെ അവരുടെ ഊരിൽപ്പോയി കണ്ടു ,അവരുടെ പൊതുജീവിതത്തിലുണ്ടായ മാറ്റങ്ങൾ എന്നെ വിസ്മയിപ്പിച്ചു. സംഭാഷണത്തിൽ അവരുടെ ഭാഷ നഷ്ടമായിഎന്നു കേട്ടപ്പോൾ പെട്ടെന്ന് ഒരു സങ്കടം ..ഒരു ഭാഷയുടെ മരണമെന്നാൽ ഒരു സംസ്കാരത്തിന്റെ മരണമാണ്,.അവരുടെ തനതുകളെ വരും തലമുറയ്ക്കായി കരുതിവെക്കണമെന്നൊരു തീരുമാനമെടുത്തതും തുടർന്ന് അതിനുള്ള ശ്രമങ്ങൾ നടന്നതും .ജീവിതത്തിൽ മറക്കാനാവാത്ത അനുഭവങ്ങൾ ..വേറിട്ട ചിന്തകൾ ,അവരുടെ ജീവിതാവസ്ഥകൾ മനസ്സിൻ്റെ സമനില തെറ്റിക്കാൻ പോന്നതായിരുന്നു . ഇങ്ങനെയും മനുഷ്യരോ, അതും സാക്ഷരകേരളത്തിൽ ? അക്ഷരങ്ങളും അക്കങ്ങളും അറിയാത്ത , എത്രമക്കളുണ്ടെന്നറിയാത്ത കാടിൻ്റെ മക്കളെന്ന് സ്വയം പറയുന്നവർ .. സത്യത്തിൽ മൂന്നു കൊല്ലം നീണ്ട പോരാട്ടമായിരുന്നു .അവരെ അറിയാൻ , അറിയിക്കാനും നടത്തിയ ശ്രമങ്ങൾ ..

ചോദ്യം 2 : ആ പുസ്തകം നന്നായി ചർച്ച ചെയ്യപ്പെട്ടുകാണുമല്ലോ . അതിന് എന്തെങ്കിലും ഗുണം .. അതായത് ആദിവാസികൾക്ക് എന്തെങ്കിലും ..?

ഇല്ലെന്ന് പറഞ്ഞുകൂടാ . കേരളത്തിലെ ആദിവാസികൾ ജീവിതവും സംസ്കാരവും എന്ന പുസ്തകം മാതൃഭൂമിയാണ് ആദ്യം പ്രസിദ്ധീകരിച്ചത് . എന്നെ ഞെട്ടിച്ചത് ഒരു പരസ്യം പോലുമില്ലാതെ കുറച്ചു സമയം കൊണ്ട് ഒന്നാം പതിപ്പ് വിറ്റുതീർന്നു . രണ്ടാം പതിപ്പിന് അവർ താല്പര്യം കാട്ടിയില്ല . അപ്പോഴേക്കും പലരും പുസ്തകം അന്വേഷിച്ചു വിളിക്കാൻ തുടങ്ങി .കാരണം ആ മേഖലയിലെ ആദ്യസമ്പൂർണ്ണ പഠനമായിരുന്നു .അന്നോളം മലയാളത്തിൽ എല്ലാ ആദിവാസി ഗോത്രവിഭാഗങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ടൊരു പുസ്തകം വന്നിട്ടില്ല ..അന്ന് ഭാഷാ ഇൻസ്റ്റിട്യൂട്ട് ഡയറക്ടർ ഡോക്ടർ. എം.ആർ . തമ്പാൻ സാറാണ് . വിവരമറിഞ്ഞ അദ്ദേഹം ഉടനെ തന്നെ പുസ്തകത്തിന്റെ പുതിയ പതിപ്പിറക്കുകയും അന്നത്തെ വനംവകുപ്പ് മന്ത്രിയായിരുന്ന അഡ്വ രാജു വിനെക്കൊണ്ട് പ്രകാശനം ചെയ്യുക്കുകയും
ചെയ്തു. അന്നേ ദിവസം തന്നെ ആദിവാസികളുടെ പ്രധാന പ്രശ്നങ്ങളും പരിഹാരമാർഗ്ഗങ്ങളും അടങ്ങിയ ഒരു റിപ്പോർട്ട് അദ്ദേഹത്തിന് കൈമാറി . അടുത്ത കാഴ്ചയിൽ അദ്ദേഹം പറഞ്ഞത് എൻറെ ശുപാർശകളിൽ ആദിവാസികളെ ഗാർഡുമാരായി നിയമിക്കണമെന്നതിൻ്റെ അടിസ്ഥാനത്തിൽ കുറേപ്പേരെ നിയമിച്ചു എന്ന് .സന്തോഷമായിരുന്നു .അത്രയെങ്കിലും അവർക്കായി ചെയ്യാനായല്ലോ .അതുപോലെ ശ്രീമതി ജയലക്ഷ്മി ട്രൈബൽ മിനിസ്റ്റർ ആയിരുന്നപ്പോൾ ഇളംപ്ലാശേരിയിലെ വിദ്യാർഥിനിക്ക് അന്ന് മെഡിസിന് പഠിക്കുകയാണ് ലാപ്ടോപ്പ് കൊടുപ്പിക്കാൻ കഴിഞ്ഞു അവർക്കു മിനിസ്റ്ററോട് നേരിട്ട് സംസാരിക്കാൻ വേദിയൊരുക്കിയത് പ്രസ്ക്ലബ്ബിലായിരുന്നു . പലവട്ടം ആദിവാസി സ്ത്രീകളെ നേരിൽക്കണ്ട് അവരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും അവകാശങ്ങളെ കുറിച്ചു അവബോധം ഉണ്ടാക്കുകയും ചെയ്തു..

ചോദ്യം 3 : യാത്രകൾ ഇഷ്ടമാണല്ലോ .ഇനി എങ്ങോട്ടാണ് പോകാൻ ആഗ്രഹിക്കുന്നത് ?

ഇന്ത്യ കാണണം കിഴക്കും പടിഞ്ഞാറും പല സംസ്ഥാനങ്ങളും കണ്ടിട്ടില്ല . വിദേശയാത്രകളേക്കാൾ സ്വന്തം രാജ്യത്തെ അറിയുക അതാണ് ലക്‌ഷ്യം .

ചോദ്യം 4 : ധാരാളം നോവലുകൾ എഴുതി .ഏറ്റവും ഇഷ്ടപ്പെട്ടത് ഏതാണ് ?എന്തുകൊണ്ട് ?
വലിയൊരു വെല്ലുവിളിയാണ് ഈ ചോദ്യം .സ്വന്തം കുഞ്ഞുങ്ങളിൽ ആരോടാണ് കൂടുതലിഷ്ടം എന്ന് ചോദിക്കുന്നതുപോലെ ..ഓരോ നോവലും ഓരോ ലക്ഷ്യത്തിനു വേണ്ടിയാണ് .പെണ്ണിര എന്നെ വല്ലാതെ വേദനിപ്പിച്ച നോവലാണ് .നമ്മുടെ നാട്ടിൽ ഉണ്ടായിരുന്ന അറബിക്കല്യാണം ,മൈസൂർ കല്യാണം ഇതൊക്കെ സംഭവിക്കുന്നത് പാവപ്പെട്ട കുടുംബങ്ങളിലാണ് . ചെറിയ പ്രായത്തിൽ കെട്ടുകഴിഞ്ഞു പുയ്യാപ്ല തിരിച്ചുപോകും മിക്കവാറും അതിലൊരു കുഞ്ഞും കാണും .തിരിച്ചറിവില്ലാത്ത പ്രായത്തിൽ അമ്മയാവുക .വീണ്ടും മറ്റൊരാൾ കെട്ടുക , പലരുടെ കൈമാറി ചണ്ടിയാക്കപ്പെടുന്ന പെണ്ണുടലുകൾ അതെന്നെ വല്ലാതെ പൊള്ളിച്ചിട്ടുണ്ട് . അങ്ങനെയൊരു പെൺകുട്ടിയെ എങ്ങനെ രക്ഷപ്പെടുത്താമെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തുന്നതാണ് ആ നോവൽ .

ചോദ്യം 5 : ജയിൽ ജീവിതത്തെ കുറിച്ചൊരു നോവലുണ്ടല്ലോ . അതെങ്ങനെ കഴിഞ്ഞു ?

അതൊരു കഥയാണ് . കണ്ണൂരിൽ തെയ്യങ്ങളെ കുറിച്ച് പഠിക്കാൻ പോയതാണ് . അവിടെ ചീമേനി തുറന്ന ജയിലിൽ അന്ന് സൂപ്രണ്ടായിരുന്ന ശ്രീ സന്തോഷ് എൻ്റെ അനുജനെപ്പോലെയാണ് . തെയ്യം കാണുന്നതിനിടയിലാണ് ജയിൽ കാണണമെന്ന ആഗ്രഹം സന്തോഷിനോട് പറഞ്ഞത്. അന്നുതന്നെ കൊണ്ടുപോയി അവിടെയുണ്ടായിരുന്ന ജീവപര്യന്തം തടവുകാരുമായി സംസാരിക്കാൻ അവസരമുണ്ടാക്കി . അവിടെ അവരുടെ കണ്ണുകളിലെ വിഷാദം എന്നെ വിഷമത്തിലാക്കി .അവർക്ക് എന്തൊക്കെയോ പറയാനുണ്ടെന്ന് എൻ്റെ മനസ്സ് പറഞ്ഞു . പിന്നെ അവരുമായി ഒറ്റയ്ക്ക് നടത്തിയ കൂടിക്കാഴ്ചകൾ ,അവരുടെ അനുഭവ ങ്ങൾ ..,പശ്ചാത്താപം ,വ്യാകുലതകൾ ..അതൊക്കെയാണ് ആ നോവലിൽ കൊണ്ടെത്തിച്ചത്. അതിന്റെ കോപ്പി അവിടെയെത്തിച്ചു കൊടുത്തു. പലരും വായിച്ചു എന്നെ വിളിച്ചു സംസാരിച്ചു .

ചോദ്യം 6 : അടുത്ത പുസ്തകം ഉടനെ പ്രതീക്ഷിക്കാമോ ?

എഴുത്തിലാണ് .കാശ്മീരിൻ്റെ ഇന്നലെകൾ ..ചരിത്രമാണ് .അതും ഇതുപോലെ മനസ്സിനെ നോവിച്ച ചില നേരനുഭവങ്ങൾ .നമ്മൾ കേട്ടതൊന്നുമല്ല വാസ്തവമെന്നു തോന്നിയതിൻ്റെ വെളിച്ചത്തിലാണ് ഇന്നും മറക്കാത്ത ചില മുഖങ്ങളുണ്ട് ..സ്നേഹാർദ്രമായ മനസ്സിനുടമകൾ …അവർക്ക് കൊടുത്ത വാക്കാണ് . അത് പാലിക്കണം .

ചോദ്യം 7 : ആശയക്കുഴപ്പമുണ്ടാക്കുന്ന ഒരു പുസ്തകമുണ്ടല്ലോ കാവ് പെറ്റ കമ്മ്യൂണിസം . അതിനെക്കുറിച്ചു കൂടി ..

വർഷങ്ങളായി എന്നെ അലട്ടിയ ഒന്നാണ് കാവും കമ്മ്യൂണിസവും ഒരേ മണ്ണിൽ ഒരുപോലെ എങ്ങനെ വളരുന്നു എന്നത് .അതിന്റെ അന്വേഷണങ്ങൾ തെയ്യക്കാവുകളിലെത്തിച്ചു .രണ്ടു വര്ഷം കാവും കളിയാട്ടവും കാവധികാരികളും ,കാവുവഴക്കങ്ങളും ,ആചാരാനുഷ്ടാനങ്ങളും കലയും , വിശ്വാസവും ,പ്രസ്ഥാനങ്ങളും അതിൻറെ ഫലമാണ് കാവ് പെറ്റ കമ്മ്യൂണിസം എന്ന കൃതി .

ചോദ്യം 8 : കവിതയിലാണല്ലോ തുടക്കം.എത്ര കവിതാ സമാഹാരങ്ങൾ വന്നു ? പ്രണയം ഇഷ്ടവിഷയമാണോ ?

കവിതയാണ് എനിക്കിഷ്ടം ഏതു പ്രതിസന്ധിയിലും എന്നെ വീണ്ടെടുക്കാൻ കവിതക്കേ കഴിയൂ . പത്തു കവിതാസമാഹാരങ്ങൾ പ്രസിദ്ധീകൃതമായി . ഇനിയും വരാനുണ്ട് .. പ്രണയം അതില്ലെങ്കിൽ ഞാനില്ല . എന്നെ നയിക്കുന്നതു പ്രണയമാണ് . എന്റെ പ്രണയം വളരെ വിശാലമാണ് .അത് പ്രപഞ്ചത്തോളം വലുതും കടലുപോലെ ആഴമുള്ളതും ആകാശം പോലെ തെളിമയാർന്നതുമാണ് .അതിൽ കാമമില്ല . അത് ഹൃദയത്തിന്റെ ഭാഷയാണ് ..ഹൃദയം ഹൃദയത്തെ തേടലാണ് എനിക്ക് പ്രണയം അവിടെ രതിയില്ല , സ്വാർഥതയില്ല ,സ്നേഹത്തിൻ്റെ പരകോടിയിലാണ് പ്രണയം നിലകൊള്ളുന്നത് .മനസ്സിനെ ഉന്മിഷിത്താക്കുന്ന ഭാവമാണ് പ്രണയം .അലൗകികമായ അനുഭൂതിവിശേഷമാണ് എനിക്ക് പ്രണയം .

ചോദ്യം 9 : ദീർഘകാലം അദ്ധ്യാപിക ആയിരുന്നല്ലോ .അന്നും എഴുതിയിരുന്നു. ജോലിയും എഴുത്തും ഒരുമിച്ചു കൊണ്ടുപോകുവാൻ പ്രയാസമുണ്ടായിരുന്നോ ?

അദ്ധ്യാപനം ഞാൻ വളരെ ആസ്വദിച്ചനുഭവിച്ച ജോലിയാണ് .കുട്ടികൾ എന്നും എൻ്റെ ദൗർബല്യമായിരുന്നു . അവരുടെ കൂട്ടത്തിലെ മറ്റൊരു കുട്ടിയായിരുന്നു ഞാൻ . എന്നും കളിയും തമാശകളുമായി ഞങ്ങൾ സന്തോഷിച്ചിരുന്നു . അന്നും എഴുത്തുണ്ട് .അവിടെ മറ്റൊരാളായി മാറും .ഒരുതരം ട്രാൻസ്ഫോർമേഷൻ . തൊട്ടു മുന്നിലത്തെ നിമിഷം ഞാനെന്തായിരുന്നോ അതിൽ നിന്നും തീർത്തും ഭിന്നമായ മനസ്സ് , ചിന്ത ,ഗൗരവം ….ദ്വന്ദങ്ങൾ എന്ന് പറയാവുന്ന അവസ്ഥ . ഒരേസമയം രണ്ടു വ്യക്തികളായി ജീവിക്കുക ..പുറമെ ചിരിക്കുമ്പോഴും അകമേ സങ്കടപ്പെടുക .. ആൾക്കൂട്ടത്തിൽ തനിയെ ആയിരിക്കുക ..പലപ്പോഴും, അല്ല മിക്കപ്പോഴും , ഒരു ജോലിയിൽ ഏർപ്പെടുമ്പോൾ മനസ്സ് മറ്റൊരു വഴിയിലൂടെ സഞ്ചരിക്കുകയായിരിക്കും . ഇന്നും , വാസ്തവത്തിൽ ,ഇപ്പറഞ്ഞ സമാന്തര ചിന്ത കൂടെയുണ്ട് .എഴുത്തും ജോലിയും വലിയ പ്രശ്നങ്ങളില്ലാതെ ഒരുമിച്ച് കൊണ്ടുപോകാനായി .

ചോദ്യം 10 : യാത്ര വളരെ ഇഷ്ടമാണെന്ന് പല അഭിമുഖങ്ങളിലും ടീച്ചർ പറഞ്ഞിട്ടുണ്ട് . എന്തുകൊണ്ടാണ് യാത്രകളെ ഇഷ്ടപ്പെടുന്നത് ?

എന്നെ സംബന്ധിച്ച് ഓരോ യാത്രയും അത്മനവീകരണത്തിൻ്റെ വഴികളാണ് . കണ്ടിട്ടില്ലാത്ത .പരിചയമില്ലാത്ത ഓരോ ഇടവും തരുന്നത് അനുഭവപാഠങ്ങളാണ് പോയിട്ടുള്ള സ്ഥലങ്ങളാകട്ടെ ആ വഴി വീണ്ടും പോകുമ്പോൾ പുതിയ കാഴ്ചകൾ എന്തെങ്കിലുമൊക്കെ അവിടെയുണ്ടാകും .നേരത്തെ ശ്രദ്ധിക്കപ്പെടാതെപോയതോ കാഴ്ച്ചയിൽ പതിയാത്ത പോയതോ ഒക്കെ .അല്ലെങ്കിൽ അവിടെയുള്ള ഏതെങ്കിലും സംഭവമോ വ്യക്തിയോ ആ പ്രദേശവുമായി ബന്ധപ്പെട്ട ചരിത്രസംഭവങ്ങളോ അങ്ങനെ എന്തെങ്കിലുമൊന്ന് ശ്രദ്ധയിൽപ്പെട്ടിരിക്കും .ഒന്നുമില്ലെങ്കിൽ ചില ഋതുക്കളിൽ പൂക്കുന്ന ചെടികളോ വൃക്ഷങ്ങളോ ഗുൽമോഹർ പോലെ ,കൊന്നപോലെ .. അതൊക്കെ മതി കാഴ്ചക്ക് പുതുമ പകരാൻ .വേറിട്ട കാഴ്ചകൾ മനസ്സിന് കൗതുകവും ഉന്മേഷവും തരും . അവിടെയെല്ലാം ഒരു കാര്യംകൂടിയുണ്ട് … ഒറ്റക്കാവണം .. ഒച്ചയും ബഹളവുമില്ലാതെ മനസ്സിനെ തുറന്നുവിട്ടുള്ള യാത്ര ..അതൊരു അനുഭവമാണ് .

ചോദ്യം 11 : കൊപ്പര എന്ന നോവലിനെ കുറിച്ച് കേട്ടു ..അതിനെക്കുറിച്ച് പറയാമോ ?

കൊപ്പര എന്നത് ശർക്കര ഉണ്ടാക്കാൻ കരിമ്പിൻനീര് കാച്ചുന്ന {കുറുക്കുന്ന } വലിയ പാത്രമാണ്‌ .മറയൂർ ശർക്കര ഉണ്ടാക്കുന്നത് കണ്ടപ്പോൾ അവർ അതിനായി എടുക്കുന്ന അദ്ധ്വാനം , സഹനം ഒക്കെ വല്ലാതെ ചിന്തിപ്പിച്ചു . ആ പത്രത്തിന്റെ അവസ്ഥയാണ് തൊഴിലാളികളുടേതും .ഒപ്പം നിശ്ശബ്ദരായി കടന്നുപോകുന്ന ആദിവാസിജീവിതങ്ങളെ സമൂഹത്തിന്റെ മുന്നിലേക്ക് ഇറക്കിനിർത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ആ നോവൽ എഴുതിയത് .ആദിവാസിജീവിതത്തിന്റെ നിസ്സഹായതകളിലേക്ക് തുറക്കുന്ന വാതിലാണ് കൊപ്പര എന്ന നോവൽ .

ചോദ്യം 12 : പ്രകൃതിയോടും പരിസ്ഥിതിയോടും ഉള്ള മനോഭാവം എങ്ങനെയാണ് എഴുത്തിൽ സന്നിവേശിപ്പിക്കുന്നത് ?

പ്രകൃതി മനുഷ്യശരീരം പോലെയാണ് .അമിതമായ ഉപയോഗം തനതായ ഘടനയെ തകർക്കും ,സൗന്ദര്യം ക്ഷയിക്കും ,മാരകമായ രോഗങ്ങളുണ്ടാവും ,ചിലപ്പോഴെങ്കിലും സമനില തെറ്റാനുമിടയുണ്ട് .പ്രകൃതി ഒരേസമയം സമ്പത്തിന്റെ കലവറയാണ് , വിദ്യാലയമാണ് ,പാഠപുസ്തകമാണ് ,അമ്മയും സുഹൃത്തുമാണ് .അതിനോടുള്ള സമീപനം ഏറ്റവും കരുതലോടും ബഹുമാനത്തോടുമാവണം .അല്ലെങ്കിൽ പ്രകൃതി അമ്മത്തം വിട്ട് രാക്ഷസിയാവും ക്രൗര്യമുഖം പുറത്തെടുക്കും .അതിനെ ഓർമ്മിപ്പിക്കാനാണ് 25 വർഷങ്ങൾക്ക് മുൻപ് മാലാഖയുടെ പെട്ടകം എന്ന നോവലെഴുതിയത് .അന്ന് ഇത്രത്തോളം ക്വാറികളും പാറമടകളുമൊന്നും ഇല്ലായിരുന്നു . എങ്കിലും മനസ്സിൽ തോന്നിയ ഭയം ..എപ്പോഴെങ്കിലും പ്രകൃതി തിരിച്ചടിച്ചാൽ .. അമിതമായ കുടിയേറ്റങ്ങളും ചൂഷണവും പ്രകൃതിയുടെ താളം തെറ്റിക്കുമെന്നൊരു തോന്നലിൽ നിന്നാണ് മാലാഖയുടെ പെട്ടകം തുറക്കുന്നത് . അറംപറ്റിയതുപോലെ പിന്നീട് എത്രയോ ഉരുൾപൊട്ടലുകൾ , ദുരന്തങ്ങൾ … ആ നോവലിൻ്റെ തുടക്കത്തിൽ മേഘവും മലയുമായുള്ള പ്രണയമാണ് . അവിടെ മേഘം മലയോട് പറയുന്നുണ്ട് .. ഒരുനാൾ ഞാൻ വരും.. അതെ , ആ വരവിൽ പലതും നഷ്ടമായി .

ചോദ്യം 13 : പൊതുവെ സ്ത്രീപക്ഷപാതിയെന്നാണ് ടീച്ചർ അറിയപ്പെടുന്നത് .അതെത്രമാത്രം ശെരിയാണ് ?

മനുഷ്യപക്ഷത്തു നിൽക്കുന്ന എഴുത്തുകാരിയാണ് ഞാൻ .അവിടെ സ്ത്രീക്കും പുരുഷനും തുല്യ പ്രാധാന്യം കൊടുക്കും. നമ്മുടെയൊക്കെ ജീവിതത്തിൽ ഇന്നും പുരുഷമേധാവിത്വം പല രൂപങ്ങളിൽ കാണാം . എല്ലാപേരും അഭിമാനത്തോടെ പറയും സ്ത്രീ വിളക്കാണ് , ഐശ്വര്യമാണ് ,അങ്ങനെയങ്ങനെ . അങ്ങനെയെങ്കിൽ എങ്ങനെയാണ് സ്ത്രീധനത്തിൻ്റെ പേരിൽ പെൺകുട്ടികൾ കൊല്ലപ്പെടുന്നത് ? സെക്സിനു വേണ്ടി പെണ്ണുടലുകൾ പിച്ചിച്ചീന്ത പ്പെടുന്നത് ? അമ്മമാർക്ക് സമാധാനം നഷ്ടപ്പെടുന്നത് ? സ്ത്രീക്ക് നിർഭയരായി നടക്കാനാവാത്തത് .രാത്രികൾ സ്ത്രീകൾക്ക് നിഷിദ്ധമായത് .ഇരുട്ടുവീണാൽ പെണ്ണിൻ്റെയുള്ളിൽ ഭയം ചേക്കേറുന്നത് ?എല്ലാപേരോടുമായി പറയാനുള്ളത് ഇതാണ് പ്രകൃത്യാ ശാരീരിക. ഘടനാ വ്യത്യാസം സ്വാഭാവികം .എന്നാൽ ആണിൻ്റെയും പെണ്ണിൻ്റെയും ജീവന് ഒരേവിലയാണെന്ന സത്യമാണ് കുഞ്ഞുങ്ങളെ പഠിപ്പിക്കേണ്ടത് .വേർതിരുവുകളില്ലാതെ കുഞ്ഞുങ്ങളെ വളർത്തണം .സഹജീവികളാണെന്ന ബോധമുള്ളിലുണ്ടാവാൻ തക്ക വിദ്യാഭ്യാസം നൽകണം . അതിനു ആൺ പെൺ വിദ്യാലയങ്ങളല്ല വേണ്ടത് , അവർ ഒരുമിച്ചു കളിച്ചും പഠിച്ചും പരസ്പരം സഹായിച്ചും വളരാനുള്ള അന്തരീക്ഷമൊരുക്കുകയാണ് ഏക മാർഗ്ഗം .കൈ എടുക്കേണ്ടതാരാണ് ? ഭാവിയെക്കുറിച്ചും കുഞ്ഞുങ്ങളെക്കുറിച്ചും ചിന്തിക്കേണ്ടത് നമ്മളാണ് , രക്ഷാകർത്താക്കളാണ് . അതിനുവേണ്ട ഭൗതിക സാഹചര്യം ഒരുക്കേണ്ടത് സർക്കാരും .സ്നേഹമുള്ളൊരു തലമുറ ..
അതാവട്ടെ നമ്മുടെ ലക്ഷ്യം .

LEAVE A REPLY

Please enter your comment!
Please enter your name here