ബോബി ചെമ്മണൂരിന് പ്രത്യേക പരിഗണന: ജയില്‍ ഡിജിപിയെ മുഖ്യമന്ത്രി വിളിച്ചു വരുത്തി

0

നടി ഹണിറോസിനെതിരായ ലൈംഗിക അധിക്ഷേപകേസില്‍ റിമാന്‍ഡിലായി ജയിലില്‍ കഴിയവെ വ്യവസായി ബോബി ചെമ്മണൂരിന് വിഐപി പരിഗണന ലഭിച്ചുവെന്ന ആരോപണത്തില്‍ ഉന്നതതല അന്വേഷണം. മുഖ്യമന്ത്രി പിണറായി വിജയനാണ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. ജയില്‍ ഡിജിപിയെ മുഖ്യമന്ത്രി വിളിച്ചു വരുത്തി വിവരം ആരാഞ്ഞിരുന്നു.

സംഭവത്തില്‍ അടിയന്തര റിപ്പോര്‍ട്ട് നല്‍കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ജയില്‍ ആസ്ഥാന ഡിഐജിയ്ക്കാണ് അന്വേഷണ ചുമതല. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ജയില്‍ ഡിജിപി സംഭവത്തില്‍ അന്വേഷണത്തിന് ജയില്‍ ആസ്ഥാന ഡിഐജിയെ ചുമതലപ്പെടുത്തിയത്. ഡിഐജി കാക്കനാട് ജയില്‍ സന്ദര്‍ശിക്കും.

മധ്യമേഖലയിലെ ഒരു ഡിഐജി കാക്കനാട് ജയില്‍ സന്ദര്‍ശിച്ച് ബോബി ചെമ്മണ്ണൂരിന് പ്രത്യേക സൗകര്യം ഒരുക്കിയെന്നാണ് ആക്ഷേപം ഉയര്‍ന്നത്. അതേസമയം ബോബി ചെമ്മണൂരിന് കാക്കനാട് ജയിലില്‍ പ്രത്യേക പരിഗണനയും ആനുകൂല്യങ്ങളും ലഭിച്ചുവെന്ന റിപ്പോര്‍ട്ടുകളില്‍ പൊലീസ് സ്‌പെഷ്യല്‍ ബ്രാഞ്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ജയിലിലെത്തി സന്ദര്‍ശക ഡയറികളും സിസിടിവി കാമറകളും പരിശോധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here