റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന മലയാളി ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടു

റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന മലയാളി ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടു. തൃശൂർ കുട്ടനല്ലൂർ സ്വദേശി ബിനിൽ ബാബുവാണ് കൊല്ലപ്പെട്ടത്. ബിനിൽ മരിച്ചതായി ഇന്ത്യൻ എംബസിയിൽ നിന്ന് അറിയിപ്പ് ലഭിച്ചതായി ബന്ധുക്കൾ പറഞ്ഞു. യുക്രൈനിലുണ്ടായ ഷെല്ലാക്രമണത്തിൽ ബിനിലിനും ഒപ്പമുണ്ടായിരുന്ന ജെയിൻ കുര്യനും ഗുരുതര പരിക്കേറ്റിരുന്നു. ജെയിൻ മോസ്‌കോയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണെന്നും ഇന്ത്യൻ എംബസി അധികൃതർ അറിയിച്ചു.
യുദ്ധത്തിനിടെ ഗുരുതരമായി പരിക്കേറ്റതായി ജെയിൻ ബന്ധുക്കളെ അറിയിച്ചിരുന്നു. ഇരുവരെയും നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമം നടക്കുന്നതിനിടയിലാണ് ബിനിൽ മരിച്ചത്. നേരത്തെ റഷ്യൻ അധിനിവേശ യുക്രൈനിൽ നിന്നു ജെയിൻ റഷ്യൻ തലസ്ഥാനമായ മോസ്‌കോയിൽ എത്തിയിരുന്നു.
ഒരു കുടുംബ സുഹൃത്ത് വഴി കഴിഞ്ഞ ഏപ്രിലിലാണ് ഇരുവരും റഷ്യയിലെത്തിയത്. ഇലക്ട്രീഷ്യൻ ജോലി വാഗ്ദാനം ചെയ്താണ് ഇവരെ റഷ്യയിൽ എത്തിച്ചത്. എന്നാൽ മലയാളി ഏജന്റ് കബളിപ്പിച്ചതിനെ തുടർന്ന് ജെയിനും ബിനിലും കൂലിപ്പട്ടാളത്തിന്റെ കൂട്ടത്തിൽപ്പെടുകയായിരുന്നു. ഇന്ത്യൻ എംബസി വഴി ഇരുവരെയും റിലീസ് ചെയ്യാനുള്ള ഉത്തരവ് കമാൻഡർക്ക് നൽകിയെങ്കിലും ഓർഡർ മടക്കി അയക്കുകയാണ് ഉണ്ടായത്.