ഹോട്ടലുകൾക്കായി പുതിയ ചെക്ക്-ഇൻ പോളിസി അവതരിപ്പിച്ച് ട്രാവൽ ബുക്കിങ് കമ്പനിയായ ഓയോ. കമ്പനിയുമായി സഹകരിക്കുന്ന ഹോട്ടലുകൾക്കായാണ് പുതിയ ചെക്ക്- ഇൻ പോളിസി കമ്പനി അവതരിപ്പിച്ചത്. പുതിയ നയം അനുസരിച്ച് അവിവാഹിതരായവർക്ക് ഇനി ഓയോയിൽ ചെക്ക് ഇൻ ചെയ്യാൻ കഴിയില്ല. കമ്പനിയുടെ പുതിയ പോളിസി മീററ്റിലാണ് ആദ്യം നടപ്പിലാക്കുക. ഇത് മറ്റ് നഗരങ്ങളിലേക്കും കമ്പനി ഉടൻ വ്യാപിപ്പിക്കുമെന്നാണ് റിപ്പോർട്ട്.
പുതുക്കിയ നയം അനുസരിച്ച്, ചെക്ക്-ഇൻ സമയത്ത് റൂം എടുക്കുന്നവർ തമ്മിലുള്ള ബന്ധം തെളിയിക്കുന്ന രേഖകൾ ഹജരാക്കേണ്ടതുണ്ട്. ഓൺലൈനിൽ നടത്തിയ ബുക്കിങുകൾക്കും ഇത് നിർബന്ധമാണ്. പ്രാദേശിക സാമൂഹിക സാഹചര്യം അനുസരിച്ച് ഹോട്ടലുകൾക്ക് കപ്പിൾ ബുക്കിങ് നിരസിക്കാനുള്ള വിവേചനാധികാരം ഉണ്ടായിരിക്കുമെന്നും പുതുക്കിയ നയത്തിൽ പറയുന്നു. ഉപഭോക്താക്കളുടെ പ്രതികരണം അനുസരിച്ച് പോളിസി മറ്റു നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നാണ് വിവരം.
അവിവാഹിതരായ കപ്പിൾസിന് മുറി നൽകുന്നത് അവസാനിപ്പിക്കണമെന്ന് മീററ്റ് അടക്കമുള്ള നഗരങ്ങളിൽ നിന്നും ജനകീയ കൂട്ടായ്മകൾ ഓയോയോട് ആവശ്യപ്പെട്ടിരുന്നു. ഇതാണ് ഇത്തരം ഒരു നീക്കത്തിലേക്ക് ഓയോയെ നയിച്ചതെന്നാണ് റിപ്പോർട്ട്. വ്യക്തിസ്വാതന്ത്ര്യത്തെ മാനിക്കുമ്പോൾ തന്നെ വിപണിയിലെ നിയമപാലകരുടെയും ജനകീയ കൂട്ടായ്മകളെയും കേൾക്കേണ്ട ഉത്തരവാദിത്തം തങ്ങൾക്കുണ്ട്. ഈ നയമാറ്റവും അതിന്റെ അനന്തര ഫലങ്ങളും തങ്ങൾ വിശകലനം ചെയ്യുമെന്നും ഓയോ നോർത്ത് ഇന്ത്യ റീജ്യൻ ഹെഡ് പവസ് ശർമ പറഞ്ഞു.