കലൂർ ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിലെ നൃത്തപരിപാടിയ്ക്കിടെ വേദിയിൽ നിന്ന് വീണ് ഉമാ തോമസിന് പരിക്കേറ്റ സംഭവത്തിൽ അറസ്റ്റിലായ പ്രതികൾക്ക് ജാമ്യം. എറണാകുളം ജ്യുഡീഷ്യൽ മജിസ്‌ട്രേറ്റ് കോതിയാണ് ജാമ്യം അനുവദിച്ചത്. മൃദംഗ വിഷൻ സിഇഒ ഷമീർ, പന്തൽ നിർമാണ ജോലികൾ ചെയ്ത മുളന്തുരുത്തി സ്വദേശി ബെന്നി, ഏകോപനം നടത്തിയ കൃഷ്ണകുമാർ എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.
അതേസമയം, മെഗാ നൃത്ത പരിപാടിയുടെ സംഘാടകർക്കെതിരെ ഒടുവിൽ ഗതികെട്ട് പൊലിസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി. മുഖ്യസംഘാടകരോട് വ്യാഴാഴ്ച്ച കീഴടങ്ങാൻ ഹൈക്കോടതി നിർദേശിച്ചു. കലൂർ സ്റ്റേഡിയത്തിലെ പരിപാടിയുടെ സുരക്ഷാക്രമീകരണങ്ങളിൽ ഗുരുതര വീഴ്ച്ച വരുത്തിയ സംഘാടകർക്കെതിരെ ജാമ്യം ലഭിക്കാവുന്ന ദുർബല വകുപ്പുകൾ ചുമത്തിയിൽ യുഡിഎഫ് ഡിജിപിക്ക് പരാതി നൽകിയിരുന്നു.
ചുമത്തിയത് ജാമ്യം കിട്ടാവുന്ന വകുപ്പുകളാണെന്ന് ഹൈക്കോടതിയിൽ സർക്കാർ സമ്മതിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ജീവഹാനിയുണ്ടാക്കാവുന്ന അനാസ്ഥ സംഘാടകരുടെ ഭാഗത്തുനിന്നുമുണ്ടായി എന്ന് വിലയിരുത്തി ജാമ്യമില്ലാ വകുപ്പ് ചുമത്തിയത്. മൃദംഗ വിഷൻ എംഡി എം നിഗോഷ് കുമാറിനോടും ഓസ്‌കർ ഇവന്റ് മാനേജ്‌മെന്റ് പ്രൊപ്രൈറ്റർ പി.എസ് ജനീഷ് എന്നിവരോട് വ്യാഴാഴ്ച്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങാൻ ഹൈക്കോടതി നിർദേശിച്ചു. ഇരുവരെയും മുൻകൂർ ജാമ്യാപേക്ഷ വാദംകേൾക്കുന്നതിനായി വെള്ളിയാഴ്ചത്തേക്ക് മാറ്റിയ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണവും തേടി.