പത്തനംതിട്ടയിൽ മരിച്ച പ്ലസ് ടൂ വിദ്യാർതഥിനി ഗർഭിണിയായത് സഹപാഠിയിൽ നിന്ന് എന്ന് സ്ഥിരീകരണം. തിരുവനന്തപുരം ഫോറൻസിക്ക് സയൻസ് ലാബിൽ നിന്നുളള ഡി എൻ എ പരിശോധനാ ഫലം പോസിറ്റീവ് എന്ന് പോലീസ് വ്യകതമാക്കി. കഴിഞ്ഞ മാസം 25ന് ആണ് 17 കാരി മരിച്ചത്. തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജിലെ പോസ്റ്റുമോർട്ടത്തിലാണ് ഗർഭം സ്ഥിരീകരിച്ചത്. കേസിൽ സഹപാഠിയായ നൂറനാട് സ്വദേശിയെ പോക്സോ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
നവംബർ 22 ആം തീയതിയാണ് പനിയെ തുടർന്നുള്ള അണുബാധയെ തുടർന്ന് പ്ലസ് ടു വിദ്യാർഥിനി സർക്കാർ ആശുപത്രിയിൽ ചികിത്സ തേടുന്നത്. തുടർന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ തിങ്കളാഴ്ച പുലർച്ചെ മരിച്ചു. സംശയം തോന്നി പോസ്റ്റ്മോർട്ടം ചെയ്തപ്പോഴാണ് അഞ്ചുമാസം ഗർഭിണി എന്ന് കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിൽ ഗർഭിണിയാണെന്ന് കണ്ടെത്തിയശേഷം പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ഗർഭത്തിന് ഉത്തരവാദിയെന്ന സംശയത്തിൽ സഹപാഠിയുടെ മൊഴിയെടുത്തിരുന്നു. പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു എന്ന മൊഴി പോലീസിന് സഹപാഠിയിൽ നിന്ന് ലഭിച്ചിരുന്നു. ശാസ്ത്രീയ പരിശോധനയുടെ ഭാഗമായി സഹപാഠിയുടെ ഡിഎൻഎ സാമ്പിൾ ശേഖരിച്ചു. നേരത്തെ ഗർഭസ്ഥശിശുവിന്റെ സാമ്പിളും ശേഖരിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനക്കൊടുവിലാണ് സ്ഥിരീകരണം പുറത്തുവന്നിരിക്കുന്നത്.