തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിൽ മാർഗനിർദേശങ്ങൾ ലംഘിച്ച് ആന എഴുന്നള്ളിപ്പ് നടത്തിയതിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഹൈക്കോടതിയുടെ അധികാരത്തെ പരസ്യമായി വെല്ലുവിളിച്ചുവെന്ന് ഡിവിഷന് ബെഞ്ച് ചൂണ്ടിക്കാട്ടി. സുരക്ഷാ കാരണമാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത് എന്ന് മനസ്സിലാക്കാത്തത് എന്താണെന്നും കോടതി ചോദിച്ചു.
മതത്തിന്റെ പേരില്‍ നിങ്ങള്‍ക്ക് എന്തും ചെയ്യാനാകില്ല. മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചെന്ന് കലക്ടര്‍ റിപ്പോർട്ട് സമർപ്പിച്ചു. ആനകള്‍ തമ്മില്‍ അകലം പാലിച്ചില്ലന്ന് കോടതി നിരീക്ഷിച്ചു. സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദേശം നൽകിയിട്ടുണ്ട്. ഇക്കാര്യം ആവര്‍ത്തിക്കാതിരിക്കാന്‍ എന്ത് ചെയ്യാനാകുമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ആരാഞ്ഞു. മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഡിവിഷന് ബെഞ്ച് നിർദേശിച്ചു. ജാമ്യമില്ലാ കുറ്റമാണ് ചെയ്തതെന്നാണ് ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട്.
ഉത്സവത്തിനുള്ള അനുമതി റദ്ദാക്കാന്‍ ഒരു ലംഘനം തന്നെ മതിയാകുമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹൈക്കോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ മനഃപൂര്‍വം ലംഘിക്കുകയാണ്. ഉത്സവത്തിനെത്തുന്ന ആളുകളുടെ സുരക്ഷയാണ് പരമപ്രധാനം. തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രം ദേവസ്വം ഓഫീസറോട് കോടതി വിശദീകരണം തേടി.
എല്ലാ ദിവസവും ലംഘിച്ചിട്ട് ഒരുമിച്ച് വാദം അറിയിക്കാമെന്നാണോ? അകലപരിധി ലംഘിച്ചാല്‍ ആനകളെ എഴുന്നള്ളിക്കാനുള്ള അനുമതി പിന്‍വലിക്കുമെന്നും ഉടമകള്‍ക്ക് മുന്നറിയിപ്പ് നൽകി. ദേവസ്വം ഭാരവാഹികള്‍ ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും ഹൈക്കോടതി നിർദേശിച്ചു.