
അരക്കോടിയോളം വരുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും അതിലേറെ പെന്‍ഷന്‍കാരുടെയു ആനുകൂല്യങ്ങള്‍ പുതുക്കുന്നതിനായി എട്ടാം ശമ്പള കമ്മീഷന്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. കമ്മിഷന്‍റെ പരിഗണനാ വിഷയങ്ങള്‍ക്ക് ഇന്നലെ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും അവലോകനം ചെയ്യുന്നതിനും പരിഷ്‌കരണങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനുമാണ് എട്ടാം കേന്ദ്ര ശമ്പള കമ്മീഷന്‍ രൂപീകരിക്കുന്നത്. ഏകദേശം 48 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും 69 ലക്ഷം വിരമിച്ച ഉദ്യോഗസ്ഥരുടെ പെന്‍ഷനും കമ്മിഷന്‍ ശുപാര്‍ശകള്‍ ബാധകമാവും.
ചെയര്‍പേഴ്സണും രണ്ട് അംഗങ്ങളും ഉള്‍പ്പെടുന്നതാണ് എട്ടാം ശമ്പള കമ്മീഷന്‍. ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായ് ആണ് കമ്മീഷന്‍ അധ്യക്ഷ. പ്രൊഫസര്‍ പുലക് ഘോഷ് അംഗവും പങ്കജ് ജെയ്ന്‍ മെമ്പര്‍ സെക്രട്ടറിയുമായും രൂപീകരിച്ച കമ്മീഷന് ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ 18 മാസമാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന സമയം. ആവശ്യമെങ്കില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യാം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രി സഭായോഗമാണ് വിഷയം പരിഗണിച്ചത്. 2026 ജനുവരി മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ശുപാര്‍ശകള്‍ നടപ്പാക്കും.
രാജ്യത്തെ സാമ്പത്തിക സാഹചര്യങ്ങള്‍, സാമ്പത്തിക ജാഗ്രതയുടെ ആവശ്യകത. വികസന ചെലവുകള്‍ക്കും ക്ഷേമ പദ്ധതികള്‍ക്കും മതിയായ വിഭവങ്ങള്‍ ലഭ്യമാണെന്ന് ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്ക് പുറത്തുള്ള പെന്‍ഷന്‍ പദ്ധതികളുടെ ചെലവ്. സംസ്ഥാന സര്‍ക്കാരുകളുടെ ധനകാര്യത്തില്‍ സാധാരണയായി അംഗീകരിക്കുന്ന ശുപാര്‍ശകള്‍ ഉണ്ടാക്കാനിടയുള്ള ആഘാതം. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെയും സ്വകാര്യ മേഖലയിലെയും ജീവനക്കാര്‍ക്ക് ലഭ്യമായ നിലവിലുള്ള വേതന ഘടന, ആനുകൂല്യങ്ങള്‍, ജോലി സാഹചര്യങ്ങള്‍ എന്നിവയാണ് ധനകാര്യ കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍. എട്ടാം ശമ്പള കമ്മീഷന്‍ ഇതുവരെ ഔദ്യോഗിക ശമ്പള സ്ലാബുകള്‍ പുറത്തിറക്കിയിട്ടില്ലെങ്കിലും കേന്ദ്ര ജീവനക്കാരുടെ വേതനത്തില്‍ പ്രതിമാസം 19,000 രൂപ വരെ വര്‍ധന ഉണ്ടായേക്കാമെന്നാണ് വിലയിരുത്തല്‍.



