കോഴിക്കോട്: ആശാ വർക്കർമാരുടെ സമരത്തിൽ സർക്കാരിനെ വിമർശിച്ച് നടൻ സലിംകുമാർ. പഴനിയിലും ശബരിമലയിലുമൊക്കെ ചെയ്യേണ്ട പൂജകൾ ഇപ്പോൾ സെക്രട്ടറിയേറ്റിന് മുന്നിലാണ് സ്‌ത്രീകൾ ചെയ്യുന്നതെന്ന് നടൻ പറഞ്ഞു. പുതിയ ഡിസിസി ഓഫീസിന്റെ ഉദ്‌ഘാടനവുമായി ബന്ധപ്പെട്ട് കോഴിക്കോട് സംഘടിപ്പിച്ച ത്രിവർണോത്സവം പരിപാടിയിൽ സംസാരിക്കവെയാണ് നടന്റെ പരാമർശം. അതോടൊപ്പം ആശാ വർക്കർമാർക്കും സിപിഒ റാങ്ക് ഹോൾഡേഴ്‌സിനും നടൻ തന്റെ പിന്തുണയും അറിയിച്ചു.
‘പിഎസ്‌സി പരീക്ഷയിൽ സിപിഒ റാങ്ക് ലിസ്റ്റിൽ വന്ന പെൺകുട്ടികൾ കയ്യിൽ കർപ്പൂരം കത്തിക്കുന്നു. സാധാരണ പഴനിയിലും ശബരിമലയിലുമൊക്കെ അത്തരത്തിലുള്ള ഭക്തി കണ്ടിട്ടുണ്ട്. മുട്ടിലിഴയുന്നു, തല മുണ്ഡനം ചെയ്യുന്നു നമ്മുടെ ആശാ വർക്കർമാർ. ഇതൊക്കെ എന്താ? പഴനിയിലും ശബരിമലയിലും തിരുപ്പതിയിലുമൊക്കെ ചെയ്യേണ്ട വഴിപാടുകൾ ഇപ്പോൾ സെക്രട്ടറിയേറ്റിന് മുന്നിലാണ് ചെയ്യുന്നത്’, സലിംകുമാർ പറഞ്ഞു.അതേസമയം, സലിംകുമാർ പെൺകുട്ടികളെക്കുറിച്ച് നടത്തിയ പരാമർശവും സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാവുകയാണ്. പെൺപിള്ളേരെല്ലാം നടന്നുപോകുന്നത് മൊബൈലിൽ സംസാരിച്ചുകൊണ്ടാണ്. എന്താണിവർക്കിത്ര സംസാരിക്കാനിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പോലും ഇത്രയും ഫോൺകോൾ ഉണ്ടാകില്ല. ഇവരെല്ലാം പഠിക്കുന്ന കുട്ടികളാണെന്നും സലിംകുമാർ പറഞ്ഞു.