മഹാരാഷ്ട്ര, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പുകളുടെ വോട്ടർപട്ടിക പുറത്തുവിടുമെന്ന റിപ്പോർട്ട് സ്വാഗതം ചെയ്ത് രാഹുൽ ഗാന്ധി. പട്ടിക എന്ന് കൈമാറുമെന്ന് കൂടി വ്യക്തമാക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. മഹാരാഷ്ട്ര വോട്ടർപട്ടിക ക്രമക്കേട് വീണ്ടും ആരോപിച്ചതിന് പിന്നാലെ രാഹുലും തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മിലുള്ള തർക്കം രൂക്ഷമായിരുന്നു
രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയിരുന്നു. കോൺഗ്രസിന്റെ അഭ്യർഥന മാനിച്ച് മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും 2009 മുതലുള്ള വോട്ടർപട്ടിക നൽകാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ ഒരുങ്ങുന്നു എന്നാണ് റിപ്പോർട്ടുകൾ. ഇരു സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് ഓഫിസർമാർ ഇതിനുള്ള അനുമതി നൽകിയിട്ടുണ്ടെന്നുള്ള പത്ര വാർത്ത എക്സിൽ പങ്കുവെച്ചാണ് രാഹുലിന്റെ പ്രതികരണം.
തെരഞ്ഞെടുപ്പ് കമ്മിഷൻ സ്വീകരിക്കുന്ന നല്ല തീരുമാനമാണിതെന്നും രാഹുൽ പ്രതികരിച്ചു. അതേസമയം സർക്കാരിന്റെ ഡിപ്പാർട്ട്മെന്റായാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിക്കുന്നത് എന്ന് കെ സി വേണുഗോപാൽ വിമർശിച്ചു. എന്നാൽ രാഹുലിന് പരാജയഭീതി ആണെന്നും ബീഹാറിൽ ഇൻഡ്യ സഖ്യം പരാജയപ്പെട്ട് കഴിഞ്ഞുവെന്നും ബിജെപി ആരോപിച്ചു.