ചേന്ദമംഗലം ഇരട്ടക്കൊലപാതക കേസില്‍ പ്രതി റിതുവിനായുള്ള കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും. പ്രതിയെ വിട്ടുകിട്ടിയാല്‍ തെളിവെടുപ്പ് അടക്കമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകും. അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടത്.
കഴിഞ്ഞ ദിവസമാണ് ചേന്ദമംഗലം കൂട്ടക്കൊലപാതക കേസിലെ പ്രതി റിതുവിനായി കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചത്. കോടതി തിങ്കളാഴ്ച വാദം കേള്‍ക്കും. പ്രതിയെ അഞ്ചു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുനില്‍ക്കണമെന്നാണ് ആവശ്യം. കസ്റ്റഡിയില്‍ ലഭിച്ചാല്‍ തെളിവെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കും. പ്രതിയെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കയ്യേറ്റ ശ്രമം ഉണ്ടായ സാഹചര്യത്തില്‍ തെളിവെടുപ്പ് നടത്തുമ്പോള്‍ സുരക്ഷ വര്‍ധിപ്പിക്കും.
റിതുവിൻ്റെ ആക്രമണത്തില്‍ പരിക്കേറ്റ ജിതിന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്. ജിതിന്റെ മൊഴിയെടുത്ത് വളരെ പെട്ടെന്ന് തന്നെ കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലീസിന്റെ തീരുമാനം. ആക്രമണം നടക്കുമ്പോള്‍ പ്രതി ലഹരി വസ്തു ഉപയോഗിച്ചിട്ടില്ലെന്നും മാനസിക വൈകല്യമുള്ള ആളല്ലെന്നും അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു.