
വനിതാ സംവരണ ബില്ലിനൊപ്പം കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ പോകുന്ന മണ്ഡല പുനർനിർണയ നീക്കത്തിനെതിരെ കടുത്ത പ്രതിഷേധത്തിന് തമിഴ്നാട്. നാളെ കരിങ്കൊടി പ്രതിഷേധം നടത്തും. ഇന്ന് രാവിലെ മണ്ഡല പുനർനിർണയ ബില്ലിനെക്കുറിച്ച് ചർച്ച ചെയ്യാനായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ യോഗം വിളിച്ചിരുന്നു. രാവിലെ 11 മണിക്ക് യോഗം സംഘടിപ്പിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് കരിങ്കൊടി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്.
അതേസമയം, വനിത സംവരണ ബില്ലിനൊപ്പം മണ്ഡല പുനർനിർണയ ബില്ലും നടപ്പാക്കാനുള്ള മോദി സർക്കാരിൻ്റെ നീക്കത്തിനെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കും. പാർലമെൻ്റ് പ്രത്യേക സമ്മേളനം നാളെ ചേരുമ്പോൾ വലിയ പ്രതിഷേധം പ്രതിപക്ഷം ഉയർത്തുമെന്നാണ് സൂചന.
വലിയ പ്രതിഷേധങ്ങൾക്ക് പിന്നാലെ എംപിമാർക്ക് ഇന്നലെ നൽകിയ കരട് ബിൽ പ്രകാരം ലോക്സഭ മണ്ഡലങ്ങളുടെ എണ്ണം 543ൽ നിന്ന് 850 ആകും. സംസ്ഥാനങ്ങൾ 815 സീറ്റുകളും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ 35 സീറ്റുകളും ആകുമെന്നാണ് കരട് ബിൽ ശുപാർശ ചെയ്യുന്നത്.



